ചെറുതോണി : ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ തുറന്നു. മൂന്നാം നമ്പര്‍ ഷട്ടറാണ് ഉയര്‍ത്തിയത്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറക്കാൻ തീരുമാനമായത്. മൂന്നാം നമ്പര്‍ ഷട്ടര്‍ 40 സെന്‍റിമീറ്ററാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച ഒരു ദിവസം കൊണ്ട് ജലനിരപ്പിൽ 0.24 അടിയുടെ വർദ്ധനവ് ഉണ്ടായി. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളമെത്തിയതാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയിൽ ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.
രാത്രി വൻ തോതിൽ വെള്ളം തുറന്നു വിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കേറിയെന്നറിഞ്ഞ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രി റോഷി അഗസ്ത്യനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നു. വള്ളക്കടവ് കറുപ്പ് പാലത്തുവെച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയർന്നത്. വള്ളക്കടവിൽ പോലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥൻക്ക് നേരെയും പ്രതിഷേധം ഉണ്ടായി.