തിരുവനന്തപുരം : ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ പ്രതികരണവുമായി എം എം മണി. ആക്രമണം നടത്തിയത് പുറത്തുനിന്ന് എത്തിയവരാണെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകം ആസൂത്രിതമാണ്. ധീരജിനെ കുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ വേറെയും കേസുകളിൽ പ്രതിയാണെന്ന് എം എം മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതിനിടെ ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ കെപിസിസി പ്രസിഡന്റിനെ കുറ്റപ്പെടുത്തി എ എ റഹീം രംഗത്ത് എത്തി. കെ സുധാകരന്റെ ഗുണ്ടാപകയാണ് ക്യാമ്പസ് കൊലപാതകങ്ങള്‍ക്ക് കാരണം. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധത്തില്‍ അഭയം തേടിയിരിക്കുകയാണെന്നും റഹിം കുറ്റപ്പെടുത്തി.
ഇന്നുച്ചയ്ക്കാണ് ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ധീരജാണ് മരിച്ചത്. കുത്തേറ്റ മറ്റൊരു പ്രവര്‍ത്തകന്റെ നില ഗുരുതരമാണ്. കെ.എസ്.യു-എസ്എഫ്‌ഐ സംഘര്‍ഷത്തിനിടയിലാണ് കുത്തേറ്റത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കുത്തിയത് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.





























