ഇടുക്കി : ജില്ലയിൽ കൊവിഡ് 19 സംശയിച്ച് ആശുപത്രിയിലാക്കിയ മൂന്ന് പേരെയും മെഡിക്കൽ ബോർഡ് ചേർന്ന് ഇന്ന് ഡിസ്ചാർജ് ചെയ്യും. മൂന്ന് പേരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. മൂന്ന് ദിവസം നീണ്ട ആശയക്കുഴപ്പത്തിനാണ് വിരാമമാകുന്നത്. ഇതോടെ തൊടുപുഴയെ ഹോട്ട് സ്പോട്ട് പട്ടികയിൽ നിന്ന് നീക്കി.
തൊടുപുഴ നഗരസഭാഗം, ജില്ലാ ആശുപത്രിയിലെ നഴ്സ്, ബെംഗളൂരുവിൽ നിന്നെത്തിയ നാരകക്കാനം സ്വദേശി എന്നിവർ കൊവിഡ് ബാധിതരാണെന്ന് ജില്ലാ കളക്ടർ അറിയിച്ചത് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ്. തിങ്കളാഴ്ച രാത്രി തന്നെ മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നഗരസഭാംഗത്തിനും നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചതോടെ തൊടുപുഴ ആശങ്കയിലായി. നഴ്സ് ജോലി ചെയ്തിരുന്ന തൊടുപുഴ ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗവും നഗരസഭയും അടച്ചു. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യപ്രവർത്തകരെയും കൗൺസിലർമാരെയും നിരീക്ഷണത്തിലേക്ക് മാറ്റി.
എന്നാൽ ചൊവ്വാഴ്ച വൈകിട്ടത്തെ വാർത്താസമ്മേളനത്തിൽ മൂവർക്കും കൊവിഡ് ബാധിച്ചോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂവരുടെയും സ്രവങ്ങൾ വീണ്ടും പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഇത്തരമൊരു നടപടി. ഈ പരിശോധനയിലും തുടർ പരിശോധനയിലും മൂവരുടെയും ഫലങ്ങൾ നെഗറ്റീവായി. ഇതോടെ തൊടുപുഴ നഗരസഭയെ ഹോട്ട് സ്പോട്ട് മുക്തമാക്കി. മൂവരെയും ഡിസ്ചാർജ് ചെയ്യുന്നതോടെ ഇവരുമായി ബന്ധപ്പെട്ടവർക്കും നീരീക്ഷണത്തിൽ നിന്ന് മാറാം.
The post ഇടുക്കിക്ക് ആശ്വാസം ; രോഗം സംശയിച്ച മൂന്ന് പേരെയും ഇന്ന് ഡിസ്ചാർജ് ചെയ്യും appeared first on Pathanamthitta Media.































