തൃശൂർ : പാർട്ടി ആവശ്യപ്പെട്ടാൽ മത്സരത്തിൽനിന്നു പിന്മാറുമെന്നു തൃശൂരിലെ സിറ്റിങ് എംപി ടി.എൻ.പ്രതാപൻ. ചുവരെഴുതിയതും പോസ്റ്റർ ഒട്ടിച്ചതും സ്വാഭാവികമാണെന്നും തൃശൂരിൽ ആരു മത്സരിച്ചാലും പൂർണ പിന്തുണയെന്നും പ്രതാപൻ വ്യക്തമാക്കി. തൃശൂരിൽ ഇക്കുറി കോൺഗ്രസ് പരിഗണിക്കുന്നത് കെ.മുരളീധരനെയാണെന്ന വാർത്തകൾക്കു പിന്നാലെയാണു ടി.എൻ.പ്രതാപന്റെ പ്രതികരണം. കേരളത്തിലെ ഏറ്റവും മികച്ച കോൺഗ്രസ് നേതാക്കന്മാരിൽ ഒരാളാണ് കെ.മുരളീധരനെന്നും ലീഡർ കെ.കരുണാകരന്റെ മകനെന്ന എല്ലാ ഗുണങ്ങളും അതിന്റെ എല്ലാ നേതൃത്വപരമായ മിടുക്കും മുരളീധരനുണ്ടെന്നും പ്രതാപൻ വ്യക്തമാക്കി. തലയെടുപ്പുള്ള നേതാവാണ് മുരളീധരനെന്നും പ്രതാപൻ വിശദീകരിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ വാക്കുകൾ,
‘‘സ്ഥാനാർഥിത്വത്തിൽ തീരുമാനമായിട്ടില്ല. ചർച്ചകൾ നടക്കുകയാണ്. ഓപ്പറേഷൻ താമരകളെ അതിജീവിക്കാനുള്ള വൈഭവം കോൺഗ്രസ് പാർട്ടിക്കുണ്ട്. എന്നെപ്പോലെ നിസ്സാരനായ ഒരാളെ ഇന്ത്യയിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകനായി മാറ്റിയത് കോൺഗ്രസാണ്. കോൺഗ്രസാണ് ജീവാത്മാവും പരമാത്മാവും. തൃശൂര്‍ ഒരു കാരണവശാലും ബിജെപിക്കും എൽഡിഎഫിനും വിട്ടുകൊടുക്കുന്ന പ്രശ്നമില്ല’’ പ്രതാപൻ പറഞ്ഞു.





























