തിരുവനന്തപുരം : ആറു വരിയിൽ ഇനി ദേശീയപാത നിർമിക്കണമെങ്കിൽ ഭാവിയിൽ കേരളത്തിലും 60 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. റോഡിൽ സുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നാണ് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയത്തിന്റെ പുതിയ നിർദേശം. ഭാവിയിൽ പൊതുമരാമത്ത് റോഡുകളിലും ചട്ടം ബാധകമാണ് നാലുവരിക്കാണെങ്കിൽ 45 മീറ്ററും സ്ഥലം വേണം. പുതുതായി പുറത്തിറക്കിയ നിർദേശങ്ങളിൽ ആറുവരി, നാലുവരി പാതകളിൽ പേവ്ഡ് ഷോർട്ടർ 2.5 മീറ്റർ വീതിയിലും എർത്തൻ ഷോൾഡർ ചിലയിടത്ത് 1.5 മീറ്ററിലും ചെയ്യണം. പാലങ്ങളിൽ ഇത്ര വീതി വേണ്ട. സമതലം, മലയോര ഭാഗങ്ങളിൽ വീതിയിൽ ഇളവുകൾ നൽകും.
സർവീസ് റോഡില്ലാത്ത ഭാഗത്ത് പാലങ്ങളിൽ നടപ്പാതയും നിർബന്ധമാണ്. റോഡരികുകളിൽ ക്രാഷ് ബാരിയറും വേണം. കേരളത്തിൽ ദേശീയപാത 66, 45 മീറ്ററിൽ ആറു വരിയായാണ് നിർമിക്കുന്നത്. എന്നാൽ, പേവ്ഡ് ഷോർട്ടർ 1.5 മീറ്റർ വീതിയിലും. ഇതിനായി റോഡ് ഉപരിതല മന്ത്രാലയത്തിൽനിന്ന് ഇളവ് വാങ്ങിയാണ് ദേശീയപാതാ അതോറിറ്റി, 66 നിർമിക്കുന്നത്. കൃത്യമായി സുരക്ഷാസംവിധാനങ്ങൾ പാലിക്കാൻ പ്രധാനപാതയിൽ സ്ഥലമില്ലാത്തതാണ് പ്രശ്നം. ആറുവരിയാക്കി 45 മീറ്ററിൽ പൂർണമായാണ് റോഡ് നിർമാണം. സിഗ്‌നൽ ഒഴിവാക്കിയാണ് തിരുവനന്തപുരം കഴക്കൂട്ടം മുതൽ കാസർകോട് തലപ്പാടി വരെ നിർമിക്കുന്നത്. വാഹനങ്ങൾക്ക് പ്രധാനപാതയിൽനിന്ന് പുറത്തുകടക്കാനും അകത്തുകയറാനും സ്റ്റോറേജ് ലെയ്ൻ ഒരുക്കണമെന്നാണ് ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ ചട്ടങ്ങളിൽ പറയുന്നത്.
എന്നാൽ, ദേശീയപാത ആറുവരിയായതിനാൽ സ്റ്റോറേജ് ലെയ്ൻ ഉണ്ടാകില്ല. സർവീസ് റോഡിൽനിന്ന് പ്രധാനപാതയിലേക്ക് കടക്കാൻ ഫ്ലിപ് റോഡുകളും ഒരുക്കണമെന്നാണ് നിയമം. സാധാരണയായി ഫ്ലിപ് റോഡിൽനിന്ന് സ്റ്റോറേജ് ലൈൻ വഴി വാഹനങ്ങൾ പ്രവേശിപ്പിച്ച് ഒരു മിനിമം സ്പീഡ് എത്തുമ്പോഴാണ് മെയിൻ ലെയ്‌നിലേക്ക് പ്രവേശിക്കുക. സ്ഥലം കുറവായതിനാൽ ഇതൊന്നും നിർമിക്കാനാവില്ല. പകരം മുന്നറിയിപ്പ് ബോർഡുകളും സൈൻ ബോർഡുകളും സ്ഥാപിക്കും.