ചക്കരക്കല്ല് : കണ്ണൂർ ചക്കരക്കലിൽ കഞ്ചാവുമായി ബിഹാർ സ്വദേശി പോലീസ് പിടിയിൽ. കാവിൻമൂല ടൗണിലെ പള്ളിക്ക് സമീപം വാടകക്ക് താമസിക്കുന്ന സന്തോഷ് മോനി( 39) ആണ് പോലീസിന്റെ പിടിയിലായത്. പരിശോധനയിൽ 2.25 കിലോ കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചക്കരക്കൽ പോലീസും നാർക്കോട്ടിക്ക് സെല്ലും നടത്തിയ തിരച്ചിലിൽ ഇയാളുടെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ചക്കരക്കൽ എസ്.ഐ ഇ.വി. വിനീത്, സി.പി.ഒ മാരായ ലിജു, മുഹമ്മദ് റമീസ് , നിസാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ണൂർ കോടതി മൂന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മറ്റൊരു സംഭവത്തിൽ ഇന്നലെ തിരൂർ റെയിൽവേ സ്റ്റേഷനിലെ ഒൻപതാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന വൻ കഞ്ചാവ് ശേഖരം പിടികൂടി. ഒരു കവറിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവിന് 23 കിലോയിലധികം തൂക്കമുണ്ട്.
തിരൂർ എക്‌സൈസ് സർക്കിൾ വിഭാഗവും തിരൂർ ആർ.പി.എഫും (RPF) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. എസ്. പ്രഷോബ് അറിയിച്ചു. എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.എം. ബാബുരാജ്, അഭിലാഷ്, ധനേഷ് എന്നിവരും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരായ സബിൻ, പ്രമോദ്, ബാബു, സജീവൻ, സന്ദീപ്, നന്ദകുമാർ എന്നിവരും അടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ലഹരിമരുന്ന് കടത്തുകാരെ കണ്ടെത്താൻ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





























