പത്തനംതിട്ട : 2018 പണി ആരംഭിച്ച കലഞ്ഞൂർ വഴിയുള്ള ഇളമണ്ണൂർ – പാടം റോഡിന്റെ ഇപ്പോഴത്തെ ശോചനീയവസ്ഥക്ക് കാരണം സ്ഥലം എം.എൽ.എ കെ.യു ജനീഷ് കുമാറിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണെന്ന് ഡി.ഡി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പണി ആരംഭിക്കാതെ തകർന്ന് ഗതാഗത യോഗ്യമല്ലാത്ത ഇളമണ്ണൂർ -പാടം റോഡിന്റെ മാങ്കോട മുതൽ പാടം വരെയുളള ഭാഗത്തിന്റെ പണി ആരംഭിച്ച് പൂർത്തികരിക്കുവാൻ നടപടി സ്വീകരിക്കാത്ത കോന്നി, പത്തനാപുരം എം.എൽ.എ മാർക്കും സംസ്ഥാന സർക്കാരിനുമെതിരെ യു.ഡി. എഫ് നേതൃത്വത്തിൽ കലഞ്ഞൂർ -പാടം ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകളുടെ ശോചനീയാവസ്ഥ ഉൾപ്പെടെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം സംസ്ഥാന മന്ത്രിമാരും സി.പി.എം നേതാക്കളും ഗുണ്ടകൾ, മാഫിയ സംഘങ്ങൾ എന്നിവരുടെ സംരക്ഷകരായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.
ക്രിമിൽ പാട്ടി ബന്ധത്തിന്റെ ജില്ലയിലെഏറ്റവും അവസാന ഉദാഹരണമാണ് കാപ്പാ കേസിലെ പ്രതിയുടെ സി.പി.എം പ്രവേശനമെന്ന് അദ്ദേഹം പറഞ്ഞു.
പണി ആരംഭിക്കാതെ കുണ്ടും കുഴിയുമായ മാങ്കോട് -പാടം റോഡിലെ കുഴിയിൽ സ്കൂട്ടറിൽ നിന്നും വീണ് പരിക്ക് സംഭവിച്ച വീട്ടമ്മയും നാട്ടുകാരും റോഡു പണി ആരംഭിക്കാത്തതിൽ എം.എൽ.എ-യോട് പ്രതിഷേധിച്ചപ്പോൾ അവരോട് ധിക്കാരപരമായി തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്ത നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിന് കോന്നി എം.എൽ.എ ജനങ്ങളോട് മാപ്പ് പറയണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇളമണ്ണൂർ -പാടം റോഡിന്റെ പണികൾ എത്രയും വേഗം പൂർത്തീകരിച്ച് പൂർണ്ണമായി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നല്കി. യു.ഡി.എഫ് കലഞ്ഞൂർ മണ്ഡലം ചെയർമാൻ അനീഷ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം സി.ആർ.നജീബ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, ഹരികുമാർ പൂതങ്കര, വി.എ ഷെയ്ക്പരീത്, യു.ഡി.എഫ് പത്തനാപുരം നിയോജക മണ്ഡലം ചെയർമാർ രാധാ മോഹൻ, ഡി.സി.സി അംഗം എം.എം ഹുസൈൻ, ലക്ഷ്മി അശോക്, മാങ്കോട് ഷാജഹാൻ, ഒ.എം ജമാൻ, ജോൺ ജോർജ്ജ്, നൂർജഹാൻ, പാടം രാജേഷ്,നെഹിം മണക്കാട്ടുപുഴ, രഘു മാമ്മൂട്, പ്രസന്നകുമാരി ചായംപറമ്പിൽ, വിപിൻ തിടി, പാടം വിജയകുമാർ, അഭിരാജ്, സോമരാജൻ എന്നിവർ പ്രസംഗിച്ചു.





























