തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത പാർക്കിംഗിനെതിരേ നടത്തിയ വ്യാപക പരിശോധനയിൽ വെറും ഏഴ് ദിവസത്തിനിടെ 62 ലക്ഷത്തോളം രൂപ പിഴ ഈടാക്കിയതായി പോലീസ് അറിയിച്ചു. 2026 ജനുവരി 7 മുതൽ 13 വരെ നടന്ന പരിശോധനകളിലാണ് 23,771 വാഹനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്തി 61,86,650 രൂപ പിഴയായി ഈടാക്കിയത്. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയത്. സംസ്ഥാന പാതകളിൽ 7,872 വാഹനങ്ങളും ദേശീയപാതകളിൽ 6,852 വാഹനങ്ങളും മറ്റ് റോഡുകളിൽ 9,047 വാഹനങ്ങളും അനധികൃതമായി പാർക്ക് ചെയ്തതായി കണ്ടെത്തി.
അപകടസാധ്യത കൂടുതലുള്ള മേഖലകളും വാഹനസാന്ദ്രത ഉയർന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പ്രധാന ജംഗ്ഷനുകൾ, സർവീസ് റോഡുകൾ, നഗരമേഖലകൾ എന്നിവിടങ്ങളിൽ കർശന പരിശോധന നടത്തി. ഗതാഗത തടസം ഒഴിവാക്കുക, റോഡ് യാത്ര സുരക്ഷിതമാക്കുക, റോഡപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജി എസ് കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് പരിശോധനകൾ നടത്തിയത്.
ട്രാഫിക് നോർത്ത്, സൗത്ത് സോൺ എസ്പിമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുടെ സഹകരണത്തോടെയായിരുന്നു നടപടി. വരും ദിവസങ്ങളിലും അനധികൃത പാർക്കിംഗിനെതിരേ കർശന പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 9747001099 എന്ന ‘ശുഭയാത്ര’ വാട്ട്സ്ആപ്പ് നമ്പറിൽ വിവരം അറിയിക്കാമെന്നും പോലീസ് അറിയിച്ചു.





























