കോഴഞ്ചേരി : ജില്ലാ ആശുപത്രിക്ക് സമീപം വഞ്ചിത്ര റോഡിൽ ആംബുലൻസുകള്‍ അനധികൃതമായി പാർക്കിങ് നടത്തുന്നത് വഴിയാത്രക്കാരെ വലയ്ക്കുന്നു. സെന്‍റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ, ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിടുമ്പോൾ നൂറുകണക്കിന് കുട്ടികളാണ് ഇതുവഴി കടന്നുപോകുന്നത്.
ഇടുങ്ങിയ റോഡിൽക്കൂടെ നടന്നുവരുന്ന കുട്ടികളെ ഇതുവഴി പാഞ്ഞുവരുന്ന വരുന്ന വാഹനങ്ങൾ ഇടിക്കാനുള്ള സാധ്യതയേറെയാണ്. റോഡിനു വീതി ഇല്ലാത്തത് കാരണം മറ്റു വാഹനങ്ങൾ വരുമ്പോൾ കാൽനടക്കാർക്ക് വശത്തേക്ക് മാറാനുള്ള സ്ഥലം ഇവിടെ ഇല്ല. ജില്ലാ ആശുപത്രിക്ക് മുൻപിലെ വാഹനത്തിരക്ക് കുറയ്‌ക്കാനാണ് വഞ്ചിത്ര റോഡിൽ ആംബുലൻസ് പാർക്കിങ് ഏർപ്പെടുത്തിയത്.
സ്കൂൾ ബസുകൾ കോഴഞ്ചേരിയിലെ തിരക്കുള്ള മെയിൻ റോഡിലേക്ക് കയറുന്ന ഭാഗത്താണ് ആംബുലൻസുകൾ നിരയായി ഇട്ടിരിക്കുന്നത്. പലതവണ ജനങ്ങൾ പരാതി നൽകിയിട്ടും പോലീസിന്‍റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.
കോഴഞ്ചേരി ജനപ്രതിനിധികളും പൊതുപ്രവർത്തകരും ചേർന്ന് മനുഷ്യാവകാശ കമ്മിഷൻ, മന്ത്രി വീണാ ജോർജ്, കളക്ടർ, ജില്ലാ പഞ്ചായത്ത് മെമ്പർ, പൊതുമരാമത്തുവകുപ്പ്, മോട്ടോർ വാഹനവകുപ്പ് എന്നിവർക്ക് പരാതി നൽകി. മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിച്ചതിനെ തുടർന്ന് ആറന്മുള പോലീസ് നേരിട്ടെത്തി പരിശോധിച്ച് ബോധ്യപ്പെട്ടു.
ആറന്മുള എസ്.എച്ച്.ഒ. ആംബുലൻസ് ഡ്രൈവർമാരെ സ്റ്റേഷനിൽ വിളിപ്പിച്ചു അവരുമായി സംസാരിച്ചിരുന്നെങ്കിലും അനധികൃത പാർക്കിങ് ധിക്കാരപൂർവം തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. പൊതുമരാമത്ത് അധികാരികൾ ‘നോ പാർക്കിങ്’ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോർഡിന് കീഴിലാണ് നിയമംലംഘിച്ചുകൊണ്ടുള്ള പാർക്കിങ്.
































