റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ മുടങ്ങിയിട്ട് നാല് മാസം പിന്നിടുന്നു. റോഡ് പണി പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കരാർ കമ്പനി ആവശ്യപ്പെട്ടതോടെ ഈ വർഷവും നിർമ്മാണം പൂർത്തിയാകില്ലെന്ന ആശങ്കയിലാണ് നാട്ടുകാർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് വരെ മാത്രം പണികൾ നടക്കുകയും ചെയ്തിരുന്നു. തുടർന്ന് നിർമ്മാണം പൂർണ്ണമായും മന്ദഗതിയിലാവുകയായിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എം.എൽ.എയായിരുന്ന പ്രമോദ് നാരായൺ നടത്തിയ ഇടപെടലുകളുടെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് സമർപ്പിച്ച നിവേദനങ്ങളുടെയും ഫലമായാണ് റോഡിനായി 10 കോടി രൂപ അനുവദിച്ചതും നിർമ്മാണം ആരംഭിച്ചതും. റോഡിന്റെ 90 ശതമാനത്തോളം പണികളും നിലവിൽ പൂർത്തിയായിട്ടുണ്ട്.ഒഴുവൻപാറ മുതൽ കിടങ്ങുമൂഴി വരെയുള്ള ആദ്യഘട്ട ടാറിങ് പണികൾ ഇനിയും പൂർത്തിയാകാനുണ്ട്.പൂർത്തിയാക്കിയ കലുങ്കുകൾക്ക് സമീപത്തെ അവസാനവട്ട പണികളും ബാക്കിയാണ്.
ഇതിനുശേഷമാണ് ബി.സി ടാറിങ് നടത്തി റോഡ് പൂർണ്ണമായി ഗതാഗതയോഗ്യമാക്കേണ്ടത്. റോഡ് വികസനം നവംബർ 30-നകം പൂർത്തിയാക്കുമെന്ന് നിലവിലെ എം.എൽ.എ വിളിച്ചുചേർത്ത പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തിൽ കരാർ കമ്പനി ഉറപ്പുനൽകിയിരുന്നു. ജനങ്ങളുടെ യാത്രാദുരിതം ചൂണ്ടിക്കാട്ടി എം.എൽ.എ കർശന നിലപാടെടുത്തതിനെ തുടർന്നായിരുന്നു ഈ വാഗ്ദാനം. എന്നാൽ കരാർ കമ്പനി വീണ്ടും സമയം നീട്ടി ചോദിച്ചതോടെ ഈ വർഷവും റോഡ് പണി പൂർത്തിയാകില്ലെന്ന ഭീതിയിലാണ് പ്രദേശവാസികൾ.






























