ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥാനമൊഴിയുന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണെന്നും എന്നാൽ അത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടിയൊളിക്കുന്നതിന് തുല്യമായിരിക്കുമെന്നും വെള്ളിയാഴ്ച സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇന്ത്യ ടുഡെ’ റിപ്പോർട്ട് ചെയ്തു. ”ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്ന പ്രശ്‌നമേയില്ല. രാജിവെച്ച് ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറുന്നത് എളുപ്പവഴിയാണ്. ജനങ്ങൾ ഞങ്ങൾക്ക് ഭരണാധികാരം തന്നിട്ടുണ്ട്, ഞങ്ങൾ അത് കൃത്യമായി നിറവേറ്റും”- സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പ്രതീകാത്മക നടപടികൾക്ക് പകരം നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഘടനാപരമായ വീഴ്ചകൾ തിരുത്താനാണ് മുൻഗണന നൽകുന്നത് എന്നാണ് സർക്കാർ വാദം. പരീക്ഷാ ബോർഡിലെ പോരായ്മകളുടെ സമഗ്രമായ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും പരിഹാര നടപടികൾ ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്നും കേന്ദ്രം അറിയിച്ചു. ചോദ്യപേപ്പർ ചോർത്തുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുകയാണെന്നും നിരവധി സംഘങ്ങളെ ഇതിനകം പിടികൂടിയതായും കൂടുതൽ നടപടികൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നും വൃത്തങ്ങൾ പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും മറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് സിജെപി സമരം ശക്തമാക്കുന്നതിനിടെയാണ് സർക്കാരിന്റെ ഈ പ്രതികരണം. പ്രധാന്റെ രാജി അനിവാര്യമാണെന്ന് സിജെപി ആവർത്തിച്ചു. വെള്ളിയാഴ്ച വിത്തൽഭായ് പട്ടേൽ ഹൗസിൽ കേന്ദ്രമന്ത്രിമാരായ ജെ.പി നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായി നടത്തിയ രണ്ടു മണിക്കൂർ ചർച്ചയിൽ, രാജി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി പ്രതിനിധികൾ വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന ‘സംസദ് ചലോ’ മാർച്ചിനിടെ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര സർക്കാരും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഡൽഹി പോലീസ് കമ്മീഷണറും പരസ്യമായി മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.






























