റാന്നി : രാത്രിയിലെ അനധികൃത മണ്ണു കടത്തലിനിടയില്‍ ടിപ്പര്‍ വാനില്‍ ടോറസ് ലോറി ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മക്കപ്പുഴ ഗവ.യു.പി സ്കൂളിനു സമീപം വ്യാഴാഴ്ച രാത്രി പതിനൊന്നരയോടാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ടിപ്പര്‍ വാന്‍ ഡ്രൈവര്‍ വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശി അപ്പുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടോറസ് ലോറി ഡ്രൈവറെ റാന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പച്ചമണ്ണു കടത്തുന്നതിനിടയില്‍ വാഹനം ചെളിയില്‍ പുതയുന്നതൊഴിവാക്കാന്‍ പഴയ വീടിന്‍റെ അവശിഷ്ടങ്ങള്‍ എത്തിച്ച് വഴി ഒരുക്കിയ ശേഷം റോഡിലേക്ക് ടിപ്പര്‍ കയറി വരുമ്പോഴാണ് സംഭവം. മണ്ണുകടത്തലിന് എത്തിച്ച ടിപ്പറുകളും മണ്ണുമാന്തിയന്ത്രവും റോഡരികില്‍ പാര്‍ക്കു ചെയ്തതു മൂലം ടോറസ് ലോറി അരികു ചേര്‍ന്നു വന്നതാണ് അപകടത്തിന് കാരണമെന്നു പറയുന്നു. ടിപ്പര്‍ വാനില്‍ കുടുങ്ങി കിടന്ന ഡ്രൈവറെ ഏറെ ശ്രമപ്പെട്ടാണ് പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്. സമീപത്തെ വീടിന്‍റെ മതിലും ഗേറ്റും ഇടിയില്‍ തകര്‍ന്നിട്ടുണ്ട്. ടിപ്പര്‍ വാനിന്‍റെ ക്യാബിന്‍ നിശേഷം തകര്‍ന്നു.
സംസ്ഥാനത്ത് മണ്ണ് ഖനന പ്രദേശങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥ മണ്ണ് മാഫിയ അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തു വന്നതാണ്. വീട് നിർമ്മാണത്തിന്‍റെ പേരിൽ മണ്ണ് നീക്കം ചെയ്യുന്നതിന് മിനറൽ ട്രാൻസിറ്റ് പാസ് വാങ്ങി അനിയന്ത്രിയമായി വൻതോതിൽ മലകൾ ഇടിച്ചു നിരത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
ഖനന ഭൂവിജ്ഞാന വകുപ്പിന്‍റെ അനുമതിയില്ലാതെ പോലീസ് റവന്യൂ- ജിയോളജി അധികാരികളുടെ ഒത്താശയിൽ റിയൽ എസ്‌റ്റേറ്റ്കാരും മണ്ണ് മാഫിയ സംഘവും ചേർന്നാണ് കുന്നുകൾ ഇടിച്ചു കടത്തി തണ്ണീർതടങ്ങൾ നികത്തുന്നത്. കെട്ടിട നിർമ്മാണത്തിന്‍റെ അനുവധിച്ച പെർമിറ്റിൽ പറഞ്ഞ അളവിനേക്കാൾ പതിൽമടങ്ങ് മണ്ണ് നീക്കം ചെയ്തതിന് ശേഷം വസ്തുവിൽ കെട്ടിടം പണിഞ്ഞിട്ടില്ലന്ന വിവരും ലഭിച്ചിട്ടുണ്ട്. പക്ഷേ എല്ലാ തെളിവും ഉണ്ടായിട്ടും നിയമം നോക്കു കുത്തിയായി നിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.































