റാന്നി: ഇട്ടിയപ്പാറയിലും പരിസര പ്രദേശങ്ങളിലും അനധികൃത വ്യാപാരങ്ങള്‍ വര്‍ദ്ധിക്കുന്നു. ടൗണില്‍ ബസ് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടത്തിലും സ്റ്റാന്‍ഡിനുള്ളിലും റോഡരികിലുമായി ഉന്തുവണ്ടികളിലും പെട്ടി ഓട്ടോകളിലുമാണ് വ്യാപാരങ്ങള്‍. താലൂക്ക് വികസന സമതിയുടെ തീരുമാനം ഉണ്ടായിട്ടും ഇട്ടിയപ്പാറയില്‍ വഴിയോരവാണിഭം സജീവമാണ് ഇപ്പോഴും. പഴവങ്ങാടി പഞ്ചായത്ത് മുന്‍ ഭരണസമതി പലതവണ വഴിയോര വാണിഭം ഒഴിപ്പിച്ചിരുന്നു. പോലീസ് സാന്നിധ്യത്തിലാണ് അനധികൃത വ്യാപാരങ്ങൾ ഒഴിപ്പിച്ചിരുന്നത്.
ഒഴിപ്പിച്ച വഴിയോര വാണിഭക്കാരെ ഇട്ടിയപ്പാറ ചന്തയിലേക്ക് പുനര്‍വിന്യസിച്ചിരുന്നു. എന്നാല്‍ ഇവരെല്ലാം വീണ്ടും റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ആളുകള്‍ എത്താതായതോടെ ചന്തയിലെ ഭൂരിപക്ഷം പേരും റോഡരികിലേക്ക് വ്യാപാരം മാറ്റുകയായിരുന്നു. അനധികൃത വ്യാപാരം വര്‍ദ്ധിച്ചിട്ടും പോലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉണ്ട്. റോഡരികില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തുന്ന പോലീസ് റോഡു കൈയ്യേറിയുള്ള വ്യാപാരം അനുവദിച്ച മട്ടാണ്. താലൂക്ക് വികസന സമതി തീരുമാനം നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാാണ് മറ്റു വ്യാപാരികളുടെ ആവശ്യം.





























