തൃശൂർ: ഇന്ത്യൻ ഫുട്ബോൾ രംഗത്തെ ഇതിഹാസ താരമായ ഐ.എം.വിജയൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായി പ്രവർത്തിക്കാൻ തനിക്ക് സാധിക്കില്ലെന്നും എന്നാൽ തനിക്ക് മൂന്ന് പ്രമുഖ പാർട്ടികളുമായും സൗഹൃദബന്ധമുണ്ടെന്നും ഐ.എം. വിജയൻ വിശദീകരിച്ചു. ഈയടുത്ത കാലത്ത് പ്രധാനമന്ത്രിയുടെ ഒരു പ്രതിനിധി തന്നെ നേരിൽ കണ്ടിരുന്നുവെന്നും പ്രമുഖ സിനിമാതാരവും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപര്യമില്ലെങ്കിലും രാജ്യസഭാംഗത്വം ലഭിച്ചാൽ അത് സ്വീകരിക്കുമെന്നും ഐ.എം. വിജയൻ അറിയിച്ചു. കായിക മേഖലയുമായി ബന്ധപ്പെട്ട ഒരു അംഗത്വമാണെങ്കിൽ അത് അംഗീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷവും കോൺഗ്രസും തന്നെ മത്സരിക്കാനായി സമീപിച്ചിരുന്നുവെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അവരെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ ലഭിക്കുന്ന പൊതുജനങ്ങളുടെ സ്നേഹം തനിക്ക് നിലനിർത്തണമെന്നും ഐ.എം.വിജയൻ പറഞ്ഞു. താൻ ദേശീയ താരമായതുകൊണ്ട് കായികപ്രേമികൾ മാത്രമല്ല, സാധാരണക്കാരും തന്നെ ഒരുപോലെ സ്നേഹിക്കുന്നുണ്ട്. ഈ സ്നേഹബന്ധം നിലനിർത്തുന്നതിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ സജീവമായാൽ ഈ സ്നേഹത്തിന് കോട്ടം തട്ടുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.





























