ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവ വൈദ്യുത നിലയവുമായി ബന്ധപ്പെട്ടതെന്ന് അവകാശപ്പെടുന്ന രേഖകൾ ഡാർക്ക് വെബിൽ. കൂടംകുളവുമായി ബന്ധപ്പെട്ട വൻതോതിലുള്ള രേഖകൾ ഡാർക്ക് വെബിൽ റാൻസംവെയർ ഹാക്കർ സംഘമായ വേൾഡ് ലീക്സ് പ്രസിദ്ധീകരിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പ്ലാന്റിന്റെ ചില ഭാഗങ്ങളുടെ ബ്ലൂപ്രിന്റുകൾ, വിതരണക്കാരുടെ വിവരങ്ങൾ, സാങ്കേതിക രേഖകൾ എന്നിവ ഉൾപ്പെടെ ഏകദേശം 19,000 ഫയലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ വിവരങ്ങൾ റിലയൻസ് ഗ്രൂപ്പിൽ നിന്നാണ് ലഭിച്ചതെന്നാണ് ഹാക്കർ സംഘം അവകാശപ്പെടുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്.
മൂന്നാംകക്ഷി ഡാറ്റാ സെന്റർ സേവനദാതാവായ യോട്ട ഹോസ്റ്റ് ചെയ്യുന്ന ഒരു സർവറിലാണ് ഭാഗികമായ ഡാറ്റാ ലംഘനം ഉണ്ടായതെന്ന് ആണവ നിലയത്തിന്റെ കരാറുകാരിലൊന്നായ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഏത് തരത്തിലുള്ള വിവരങ്ങളാണ് ചോർന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.2016 മുതൽ 2025 പകുതിവരെയുള്ള തീയതികളിലെ രേഖകൾ പരിശോധിച്ചെങ്കിലും അവയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റോയിട്ടേഴ്സ് വ്യക്തമാക്കുന്നുണ്ട്.
ബ്ലൂപ്രിന്റുകൾക്കും വിതരണക്കാരുടെ വിവരങ്ങൾക്കും പുറമേ, യോഗങ്ങളുടെ രേഖകൾ, പരിശോധനാ റിപ്പോർട്ടുകൾ, ഉപകരണങ്ങളുടെ വിലയിരുത്തലുകൾ, ഇൻഷുറൻസ് രേഖകൾ എന്നിവയും ഫയലുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വേൾഡ് ലീക്സ് വെബ്സൈറ്റിൽ റിലയൻസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 8.58 ലക്ഷം ഫയലുകളിൽ ഏറ്റവും നിർണായകമായവയാണ് ഈ 19,000 ഫയലുകൾ എന്നാണ് റിപ്പോർട്ട്.സംഭവവുമായി ബന്ധപ്പെട്ട് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐഎൽ) റിലയൻസുമായി ആശയവിനിമയം നടത്തുകയാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇൻ (CERT-In) അന്വേഷണം ആരംഭിച്ചതായും വിഷയവുമായി ബന്ധപ്പെട്ട പേരുവെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.






























