ആലപ്പുഴ: മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിക്കാൻ കെ.പി.സി.സി നിശ്ചയിച്ച അവസാന സമയം പല തവണ പിന്നിട്ടിട്ടും ആലപ്പുഴ ജില്ലയിൽ ഒരു മണ്ഡലത്തിൽ പോലും ഭാരവാഹിയെ പ്രഖ്യാപിക്കാൻ ജില്ലാ നേതൃത്വത്തിനായിട്ടില്ല. ജില്ലയിൽ 148 മണ്ഡലം അധ്യക്ഷൻമാരെയാണ് നിശ്ചയിക്കേണ്ടത്. ഇതിൽ 71 മണ്ഡലം അധ്യക്ഷൻമാരുടെ പട്ടിക ഒരുമാസം മുൻപ് കെ.പി.സി.സിക്ക് നൽകിയിട്ടും ആരെയും പ്രഖ്യാപിച്ചിട്ടില്ല. ഗ്രൂപ്പ് തിരിഞ്ഞ് വീതംവെപ്പിലെ തർക്കമാണ് പ്രഖ്യാപനം വൈകുന്നത്. നിരന്തരം യോഗം ചേർന്നാണ് ജില്ലാ പുനഃസംഘടനാ സമിതി 71 മണ്ഡലം അധ്യക്ഷൻമാരെ കണ്ടെത്തിയത്.
എന്നാൽ ഈ പട്ടികയിൽ പ്രശ്നമുണ്ടെന്നും അർഹരായവരെ തഴഞ്ഞു എന്നും കാട്ടി ഗ്രൂപ്പ് തിരിഞ്ഞുള്ള കത്തുകൾ കെ.പി.സി.സിക്ക് ലഭിച്ചതോടെയാണ് തയ്യാറാക്കിയ പട്ടികയും വഴിയിലായത്. ജില്ലാ പുനഃസംഘടനാ സമിതിയിൽ തന്നെ ചേരിതിരിഞ്ഞ് തർക്കം ഉടലെടുത്തതോടെ കെ.പി.സി.സി പെട്ടു. എ ഗ്രൂപ്പിനെ കാര്യമായി തഴഞ്ഞ് കെസി വേണുഗോപാൽ വിഭാഗവും ഐ വിഭാഗവും മേൽക്കൈ നേടുന്നു എന്നാണ് പ്രധാന പരാതി. എന്നാൽ പഴയ മാനദണ്ഡങ്ങൾ വച്ചുള്ള വീതംവെപ്പ് അനുവദിക്കാനാവില്ലെന്നാണ് കെ.സി വിഭാഗത്തിന്‍റെ വാദം. പ്രശ്നം വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.





























