കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്‍റെ ആക്രമണത്തിൽ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്ക് കുത്തേറ്റ സംഭവത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ ഡോക്ടർ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. ഡ്രെസ്സിങ് റൂമിലേക്ക് കയറിയ പ്രതി അവിടെയുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ഇതിന് ശേഷം മറ്റുള്ളവരെയും ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് ഉദ്യോഗസ്ഥർ മുറിയിൽ പൂട്ടി ഇടുകയും തുടർന്ന് പ്രതിക്കൊപ്പം മുറിയിൽ അകപ്പെട്ട ഡോക്ടറെ പ്രതി ക്രൂരമായി അക്രമിക്കുകയുമായിരുന്നു. ഡോക്ടർ വന്ദനക്ക് കഴുത്തിന് പിന്നിലും നട്ടെല്ലിനും കുത്ത് ഏറ്റിരുന്നു. ഡോക്ടറുള്‍പ്പടെ അഞ്ച് പേരെയാണ് പ്രതി കുത്തിപരിക്കേൽപ്പിച്ചത്. ഇതിൽ നാല് പേർ പോലീസ് ഉദ്യോഗസ്ഥരാണ്. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. കൂടുതൽ പോലീസ് എത്തിയ ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ നഴ്സ്മാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.