ന്യൂഡൽഹി : ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങളാണ് ഡൽഹിയിൽ കാണുന്നതെന്ന് രാഷ്ടീയചിന്തകൻ യോഗേന്ദ്ര യാദവ്. സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും എം.പി. വീരേന്ദ്രകുമാറിന്റെ 90-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ എം.പി. വീരേന്ദ്രകുമാർ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പ്രതിരോധത്തിന്റെ രാഷ്ട്രീയത്തിലേക്ക്’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. ‘പ്രതിരോധത്തിന്റെ രാഷ്ടീയം രാജ്യത്തു ശക്തിപ്രാപിക്കുന്നെന്നാണ് ജൂലായ് 20-ന് ഡൽഹിയിലേക്ക് വിദ്യാർഥിപ്രക്ഷോഭകർ ഒഴുകിയെത്തിയതിൽനിന്ന് വ്യക്തമാകുന്നത്. പാർലമെന്റിൽനിന്നു തെരുവിലേക്ക് പ്രതിരോധത്തിന്റെ രാഷ്ടീയം എത്തുന്ന കാഴ്ചയാണത്.’അദ്ദേഹം പറഞ്ഞു.
‘ഒരു ലക്ഷത്തിലേറെ വിദ്യാർഥികളും യുവാക്കളും ഒരു സംഘാടനത്തിന്റേയും പിൻബലത്തിലല്ല എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഈ രീതിയിലുള്ള പ്രതിഷേധവും വിമർശനവും ഡൽഹിയിൽ ഉയരുമെന്ന് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, ഇപ്പോൾ അത് സംഭവിച്ചു. ജന്തർമന്തറിലെ പ്രക്ഷോഭത്തിലെ വർധിച്ച സ്ത്രീപങ്കാളിത്തം അതിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്.’ ‘ജനാധിപത്യം തിരഞ്ഞെടുപ്പ് ഏകാധിപത്യത്തിലേക്ക് നീങ്ങുമ്പോൾ അതിനെ ചെറുക്കാൻ പ്രതിപക്ഷ രാഷ്ടീയവും വലിയമാറ്റത്തിന് വിധേയമാകേണ്ടതുണ്ട്. ഏകാധിപത്യ പ്രവണതകളോടുള്ള ചെറുത്തുനിൽപ്പിന്റെ ഭാഗമായുള്ള പ്രക്ഷോഭങ്ങളെയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ഉണ്ടാകേണ്ടത്.’






























