ഡൽഹി: രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്കെതിരെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) രംഗത്ത്. ജമ്മുകാശ്മീരിന് പിന്നാലെ, രാജസ്ഥാനിൽ വൻ തോതിൽ ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ടിനെ പൂർണമായും തള്ളിയിരിക്കുകയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളാണ് പ്രചരിക്കുന്നതെന്ന് ജിഎസ്ഐ വ്യക്തമാക്കി.
രാജസ്ഥാനിലെ നാഗ്പൂരിലുള്ള ദെഗാനയിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്നും, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്. ഇവ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണജനകവുമാണെന്ന് ജിഎസ്ഐ അറിയിച്ചു. ജിഎസ്ഐ പ്രാദേശിക ആസ്ഥാനമായോ, ദേശീയ ആസ്ഥാനമായോ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം, ലിഥിയം, ടങ്ങ്സ്റ്റൺ അടക്കമുള്ള ധാതുക്കൾക്കായി 2019-20 കാലയളവ് മുതൽ ഈ മേഖലയിൽ ഖനനം നടക്കുന്നുണ്ട്.





























