പത്തനംതിട്ട : പത്തനംതിട്ട മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ഇടഞ്ഞുതന്നെ. ജനപിന്തുണയും രാഷ്ട്രീയ ബോധമുള്ള പാർട്ടിയിലെ മുഴുവൻ ആളുകളെയും വെട്ടി നിരത്തി പാർട്ടി ഒരു കുടുംബ ട്രസ്റ്റ് ആക്കി മാറ്റാനാണ് ഡി.സി.സി പ്രസിഡന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും തനിക്ക് പറയാന്‍ വേദികള്‍ ഇല്ലാത്തതിനാലാണ് മാധ്യമങ്ങളെയും സോഷ്യല്‍ മീഡിയയെയും ആശ്രയിക്കുന്നതെന്നും മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. പി.ജെ കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:-
“ജനങ്ങളോടും പ്രവർത്തകരോടും ആവഗണനയും അനീതിയും ! ആരാണ് കോൺഗ്രസിനെ തകർക്കുന്നത് ?
കഴിഞ്ഞ ദിവസം പാർട്ടിയിൽ പ്രവർത്തകർക്കും നേതാക്കന്മാർക്കും നേരിടേണ്ടിവരുന്ന അവഗണനയെക്കുറിച്ച് എഴുതിയതിനു ശേഷം ജില്ലയുടെ പല കോണിൽ നിന്നും അനവധി ഫോൺകോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വ്യാജ പരാതിയുടെയും ഇല്ലാത്ത ആരോപണങ്ങളുടെയും മറ്റു ചില സംഘടിത താല്പര്യങ്ങളുടെയും പേരിൽ സംഘടനാ രംഗത്തുനിന്ന് മാറ്റിനിർത്തുകയും ചെയ്യപ്പെട്ട നൂറുകണക്കിനാളുകളാണ് ഓരോ നിയോജക മണ്ഡലത്തിലും പാർട്ടി വിട്ടു പോകാൻ നിർബന്ധിതരായി മാറിയത്. ഒരുകാലത്ത് പാർട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത പലരും നാടുപേക്ഷിച്ചു പ്രവാസികളായി. വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത പ്രസ്ഥാനത്തിൽ നിന്ന് ഒരു സുപ്രഭാതത്തിൽ വലിച്ചെറിയപ്പെട്ടപ്പോൾ നിരാശരായി ചിലർ വിഷാദത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയപ്പെട്ടു.
പൊതുസമൂഹത്തിന് മുന്നിൽ ഞാനിതൊക്കെ വിളിച്ചു പറയുന്നത് എന്തിനാണ് എന്ന് ചോദിക്കുന്നവരുണ്ട്. കോൺഗ്രസ് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന എന്നെപ്പോലെ ഒരാൾക്ക് പാർട്ടിയുടെ തകർച്ചയുടെ കാരണങ്ങളെക്കുറിച്ച് സംസാരിക്കാൻ തീർശ്ചയായും ഉത്തരവാദിത്തമുണ്ട്. എന്നാൽ ചർച്ചകൾക്കും സംവാദങ്ങൾക്കും ആശയ വിനിമയത്തിനും വേദികളില്ല. മാത്രമല്ല എല്ലാ രംഗത്തും വ്യക്തിഹത്യ നടത്തി അപമാനിക്കുവാനും ശ്രമിക്കുമ്പോൾ ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല. പാർട്ടി പിടിച്ചടക്കിയ ഒരു ന്യൂനപക്ഷ വിഭാഗം നിന്റെ സേവനം ഇവിടെ വേണ്ട. പുറത്തേക്ക് പോകൂ എന്നാണ് പറയുന്നത്.
കെ.പി.സി.സി ക്ക് പുതിയ പ്രസിഡന്റ് ചാർജ് ഏറ്റെടുത്തപ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് ഞാൻ നേരിട്ട് ആവശ്യപ്പെട്ടതാണ്. താഴെത്തട്ടിലെ അടിസ്ഥാനപരമായ പ്രശ്നങ്ങൾ പരിഹരിക്കാത്തത് കൊണ്ടാണ് പാർട്ടിക്ക് തകർച്ചയിൽ നിന്ന് കരകയറാൻ കഴിയാത്തത്. പാർട്ടിക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരുന്ന നിരവധി മണ്ഡലം പ്രസിഡന്റ് മാരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മാരെയുമാണ് മാറ്റി നിർത്തിയിരിക്കുന്നത്. സംഘടനക്കുള്ളിലെ ഈ അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ ആരെങ്കിലും പരാതിപ്പെട്ടാൽ ഉടൻതന്നെ ഡിസിസിയിലെ രണ്ടുമൂന്ന് നേതാക്കന്മാർ കൂടിയിരുന്നു ഒരു റിപ്പോർട്ട് തയ്യാറാക്കി കെ.പി.സി.സി ക്ക് അയയ്ക്കുകയും യാതൊരുവിധ അന്വേഷണവുമില്ലാതെ കെ.പി.സി.സി പ്രസിഡന്റിന്റെ നിർദ്ദേശത്തിൽ സംഘടനാ ചുമതലയുള്ള സെക്രട്ടറി സസ്പെൻഷൻ ഓർഡർ തയ്യാറാക്കി പത്രമാധ്യമങ്ങൾക്ക് കൊടുക്കുകയും ചെയ്യും.
ആയുസ്സും ആരോഗ്യവും സമ്പത്തും പാർട്ടിക്കുവേണ്ടി നൽകിയ എത്ര ആളുകൾ ഇന്ന് ക്യാൻസർ രോഗത്തോട് മല്ലിടുന്നുണ്ടെന്ന് അറിയാമോ ? എത്ര ആളുകൾ ബൈപ്പാസിനു ശേഷം അനാരോഗ്യത്തോടെ ജീവിതം തള്ളി നീക്കുന്നുണ്ടെന്ന് അറിയാമോ? ഒരിക്കൽ കോൺഗ്രസിന് ശബ്ദവും കരുത്തും പകർന്ന എത്ര ആളുകൾ അനാരോഗ്യത്തിന്റെ നിസ്സഹായതയിൽ ഇന്ന് ജീവിക്കുന്നുണ്ട്? അവരെ തിരിഞ്ഞുനോക്കാൻ പാർട്ടിയും നേതാക്കന്മാരും MP മാരും MLA മാരും തയ്യാറാകുന്നുണ്ടോ ? പാർട്ടിയെ സ്നേഹിക്കുകയും പാർട്ടിയുടെ ആശയത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന മുഴുവൻ പ്രവർത്തകരെയും നേതാക്കന്മാരെയും വെട്ടിനിരത്തി സ്വന്തം ആളുകളെ തിരുകി കയറ്റി ആധിപത്യം സ്ഥാപിക്കാനാണ് ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രവണതയെ ചോദ്യംചെയ്യാതെ ഇതിന് മാറ്റം വരാതെ കോൺഗ്രസിന് തിരിച്ചുവരാൻ കഴിയില്ല. അഞ്ച് നിയോജകമണ്ഡലത്തിലും സ്ഥാനാർത്ഥിയാവാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ചില നേതാക്കന്മാർ, ജനപിന്തുണയും രാഷ്ട്രീയ ബോധമുള്ള പാർട്ടിയിലെ മുഴുവൻ ആളുകളെയും വെട്ടി നിരത്തി പാർട്ടി ഒരു കുടുംബ ട്രസ്റ്റ് ആക്കി മാറ്റാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ജീവനേക്കാളേറെ പാർട്ടിയേയും പ്രവർത്തകരെയും സ്നേഹിച്ച യഥാർത്ഥ നേതാവാണ് ലീഡർ കെ. കരുണാകരൻ. ഞാൻ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് ഇലക്ഷന്റെ തലേദിവസം ഏഴുമണി കഴിഞ്ഞപ്പോഴാണ് നമുക്ക് വോട്ട് ചെയ്യേണ്ട പതിനാല് ഗവൺമെന്റ് സെക്രട്ടറിമാർ കേന്ദ്ര സർക്കാരിന്റെ ക്ലാസിൽ പങ്കെടുക്കാൻ തലേദിവസം തന്നെ ഡൽഹിക്ക് പോയ വിവരം ഞങ്ങൾ അറിയുന്നത്. കോൺഗ്രസിൽ തീവ്രമായ ഗ്രൂപ്പ് സമവാക്യങ്ങൾ നിലനിൽക്കുന്ന കാലമാണ്. ഞാൻ ബഹുമാന്യരായ ഉമ്മൻ ചാണ്ടിക്കും എ.കെ ആൻ്റണിക്കും ഒപ്പം അടിയുറച്ചു നിൽക്കുന്നയാളും. അതേ ദിവസം തന്നെയാണ് ഞാനും അന്തരിച്ച മുൻ DCC പ്രസിഡന്റ് പ്രതാപവർമ്മ തമ്പാനും ലീഡർ കെ. കരുണാകരന്റെ പേലീസ് നടപടിക്കെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പ്രതിഷേധിച്ച് പരിപാടി സംഘടിപ്പിക്കുന്നതും.
എന്നാൽ ഇതൊന്നും കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലേക്ക് മത്സരിക്കുന്ന എന്നെ സഹായിക്കുന്നതിന് കേരളത്തിലെ എക്കാലത്തെയും മികച്ച നേതാവായിരുന്ന ലീഡർ കെ. കരുണാകരന് തടസ്സമായില്ല. 8 മണിയോടെ അദ്ദേഹം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കണ്ണപ്പനെ വിളിച്ച് അഡീഷണൽ സെക്രട്ടറിമാർക്ക് ചാർജ് കൊടുത്ത് എനിക്ക് വോട്ട് ചെയ്യാൻ നിർദ്ദേശിക്കുകയും 14 പേരെയും ടെലിഫോണിൽ ബന്ധപ്പെടുകയും ചെയ്തു. ബഹുമാന്യനായ രമേശ് ചെന്നിത്തലയും ഞാനും കൂടിയാണ് പൂജാമുറിയിൽ നിന്ന് ഇറങ്ങി വരികയായിരുന്ന അദ്ദേഹത്തെ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കുന്നത്.
അതുപോലൊരു നേതാവിനെ …ഒരു കോൺഗ്രസുകാരനെ… പിന്നീട് ഒരിക്കലും പാർട്ടിയിൽ കാണാൻ കഴിഞ്ഞിട്ടില്ല.
അതുകൊണ്ടാണ് ഞാൻ കെ. കരുണാകരന്റെ പേരിൽ പാർട്ടി പ്രവർത്തകർക്ക് കൈത്താങ്ങാവാൻ ഒരു പാലിയേറ്റീവ് സൊസൈറ്റി തുടങ്ങിയത്. ഭവന രഹിതരായ 17 കുടുംബങ്ങൾക്ക് വീടുകൾ വെച്ച് നൽകി. ആയിരക്കണക്കിന് ആളുകളെ സഹായിക്കാൻ കഴിഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ പുതിയ DCC പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പി.ജെ കുര്യന്റെ സാന്നിധ്യത്തിൽ ആ പാലീയേറ്റീവ് സൊസൈറ്റിക്കുള്ള പാർട്ടി പിന്തുണ പിൻവലിക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് കഴിഞ്ഞ ഒന്നരവർഷമായി പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണ്. ഈ സൊസൈറ്റി ജില്ല മുഴുവൻ പ്രവർത്തിപ്പിക്കുന്നതിത് അനുമതി തരണമെന്ന് ഞാൻ ബഹു. കെ.പി.സി.സി പ്രസിഡൻ്റിന് അപേക്ഷ കൊടുത്തു. എന്നാൽ അദ്ദേഹം പി.ജെ. കുര്യനോടും ഡി.സി.സി പ്രസിഡൻ്റിനോടും സംസാരിച്ചിട്ട് അനുമതി നൽകാം എന്ന് പറഞ്ഞു. ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. ഇത്തരത്തിൽ വിവിധ മേഖലകളിലുള്ള പാർട്ടി പ്രവർത്തനങ്ങളെ അവഗണിക്കുകയും തടയുകയും ഇല്ലാതാക്കുകയും ചെയ്യുന്ന സമീപനമാണ് കുറേക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പാർട്ടിയെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന, ഇത്തരം ദുഷിച്ച പ്രവണതകളെ ചോദ്യം ചെയ്യാൻ ആർജ്ജവമുള്ള മുഴുവൻ കോൺഗ്രസുകാരോടൊപ്പമാണ് ഞാൻ. പുതിയ ഡി.സി.സി പ്രസിഡന്റ് ചാർജ് ഏറ്റെടുത്തശേഷം ആദ്യമായി കൂടിയ ഡി.സി.സി യോഗത്തിൽ പി.ജെ കുര്യനും സതീഷ് കൊച്ചുപറമ്പിലും, ” മുൻ ഡി.സി.സി പ്രസിഡന്റ് അനവധി പരിപാടികൾ നടത്തിയിട്ടുണ്ട്. എന്നാൽ അതൊന്നും പാർട്ടിക്ക് പ്രയോജനപ്പെട്ടില്ല” എന്ന് എന്നെ അവഹേളിക്കുന്ന പ്രസ്താവന നടത്തി. ഞാൻ നടത്തിയ പരിപാടികളുടെ ചില ഫോട്ടോകൾ ആണ് ഈ പോസ്റ്റിൽ ചേർത്തിട്ടുള്ളത്. രാഹുൽ ഗാന്ധി സ്വപ്നം കാണുന്ന എല്ലാവരെയും ചേർത്തുപിടിക്കുന്ന കോൺഗ്രസ് എന്ന ആശയത്തിനുവേണ്ടി നമുക്ക് പോരാടാം.”
സ്നേഹപൂർവ്വം,
ബാബു ജോർജ്ജ്