കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ 4 പേർ തിരയിൽപെട്ട് മരിച്ച സംഭവത്തിൽ ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ ജിൻസി. ജിൻസിയുൾപ്പെടെ 5 പേരാണ് കൈ കോർത്തുപിടിച്ച് കടലിലിറങ്ങിയത്. അപകടത്തിൽപെട്ട് നാല് പേർ മരിച്ചു. ഒന്നിച്ചാണ് കടലിലേക്ക് ഇറങ്ങിയതെന്നും അതിനിടയിൽ തിരയടിച്ചാണ് അപകടമുണ്ടായതെന്നും ജിൻസി മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളെല്ലാവരും സാധാരണ കടലിലിറങ്ങുന്നത് പോലെ തന്നെയാണ് ഇറങ്ങിയത്. കുറച്ച് മുന്നോട്ടിറങ്ങിയപ്പോൾ കുഴപ്പമൊന്നും തോന്നിയില്ല. ഞങ്ങൾ എല്ലാവരും ഒരുമിച്ച് നിന്ന് ഇറങ്ങി. അപ്പോഴാണ് വലിയൊരു തിര വന്നത്. എല്ലാവരും പോയി. ആരോ വന്നിട്ട് എന്നെ പിടിച്ചത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു. ഞങ്ങളെ തിരവന്ന് കൊണ്ടുപോയി. എത്ര നീന്തിയിട്ടും മുന്നോട്ട് പോരാൻ പറ്റിയില്ല. ആഴ്ന്നാഴ്ന്ന് മൂടിപ്പോയി. അവര് വിളിക്കുന്നത് ഞാൻ കണ്ടിരുന്നു. വിതുമ്പിക്കരഞ്ഞ് ജിൻസി മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് തിക്കോടി കല്ലകത്ത് ബീച്ചിലാണ് 4 വിനോദസഞ്ചാരികൾ തിരയിൽപ്പെട്ടു മരിച്ചത്. വയനാട് കൽപ്പറ്റ സ്വദേശികളായ വാണി, അനീസ, വിനീഷ്, ഫൈസൽ എന്നിവരാണു മരിച്ചത്. രക്ഷപ്പെട്ട ജിൻസി ചികിത്സയിലാണ്. വൈകിട്ട് അഞ്ചിനായിരുന്നു അപകടം. കൽപ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 26 അംഗ സംഘമാണു കടൽ കാണാനെത്തിയത്. ഇവരിൽ 5 പേർ കടലിൽ ഇറങ്ങുകയായിരുന്നു. തിരയിൽപെട്ടവരിൽ ജിൻസി അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റു നാലു പേർ തിരയിൽ ഒലിച്ചുപോയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ രക്ഷാപ്രവർത്തനത്തിൽ 3 പേരെ കരയിൽ എത്തിച്ചു. ഇവരെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒരു മണിക്കൂർ കഴിഞ്ഞാണു നാലാമത്തെയാളെ കടലിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇവരോട് കടലിൽ ഇറങ്ങരുതെന്നു നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. കൈകോർത്തു പിടിച്ച് സംഘം കടലിൽ ഇറങ്ങിയപ്പോൾ ആണ് അപകടം.