തിരുവനന്തപുരം: പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റതായി പരാതി. തിരുവനന്തപുരം കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിക്കാണ് പരുക്കേറ്റത്. ക്ലാസ് മുറിയിൽ വെച്ചാണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേൽക്കേണ്ടി വന്നത്. പെൺസുഹൃത്തിനെ കളിയാക്കി എന്നാരോപിച്ചായിരുന്നു സഹപാഠിയുടെ ക്രൂര മർദ്ദനം. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റു. സൈക്കിൾ ചെയിൻ ചുരുട്ടി തലയിലിടിക്കാൻ ശ്രമിച്ചത് വിദ്യാർത്ഥി കൈകൊണ്ട് തടഞ്ഞപ്പോഴാണ് കൈയുടെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചത്.
മർദ്ദനത്തെ തുടർന്ന് തലയുടെ വിവിധ ഭാഗങ്ങളിലായി ഗുരുതരമായ ചതവുകൾ ഉണ്ട്. പരുക്കേറ്റ വിദ്യാർത്ഥിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും മാറ്റുകയും ചെയ്തു. വിദ്യാർത്ഥിയുടെ കയ്യിൽ സർജറി ആവശ്യമായതിനാൽ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സയിലുള്ളത്. വായിലൂടെ രക്തം വന്നതിനാൽ ഡോക്ടർമാർ കുട്ടിയെ സ്കാനിങ്ങിനു വിധേയമാക്കി. കുട്ടിക്ക് അക്രമം നേരിട്ട സംഭവം സ്കൂൾ അധികൃതർ വീട്ടുകാരോട് പറയാൻ വൈകിപ്പിച്ചു എന്നു ആരോപണം ഉണ്ട്. കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശിയും അഭിഭാഷകനുമായ നിഷാദിന്റെയും ഷെറിന്റെയും മകനാണ് പരിക്കേറ്റ പ്ലസ് ടൂ വിദ്യാർത്ഥി.





























