പത്തനംതിട്ട : ജില്ലാ പ്ളാനിംഗ് ഓഫീസ് കെട്ടിടത്തിന്റ ഉദ്ഘാടനം വൈകുന്നു. തറക്കല്ലിട്ടിട്ട് ഒൻപത് വർഷവും ആറ് മാസവും പിന്നിട്ടിട്ടും കെട്ടിടം ഉദ്ഘാടനം ചെയ്ത് ഓഫീസ് പ്രവർത്തനം ആരംഭിക്കാനായിട്ടില്ല. കഴിഞ്ഞവർഷം നവംബറിൽ ഉദ്ഘാടനം നടത്തുമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. ഇൻറ്റീരിയൽ വർക്കുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോൾ പ്ലാനിംഗ് ഓഫീസ് കളക്ടറേറ്റിലും ബാക്കി രണ്ടുവിഭാഗങ്ങൾ മിനി സിവിൽ സ്റ്റേഷനിലുമാണ് പ്രവർത്തിക്കുന്നത്. തുടക്കത്തിൽ 8.25 കോടിയായിരുന്നു എസ്റ്റിമേറ്റ് തുക. ശേഷം 10.46 കോടി രൂപയായി വർദ്ധിപ്പിച്ചു.
കേന്ദ്ര സർക്കാരിന്റെ വൺ ടൈം എ.എസ്.എ പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. 2015 നവംബറിൽ സ്ഥലം കൈമാറ്റം നടത്തി തറക്കല്ലിട്ട ഓഫീസ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത് 2016 ജനുവരിയിലാണ്. 2017 മാർച്ചിന് മുമ്പായി പണി തീർക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ക്വാറി ഉല്പന്നങ്ങളുടെ ക്ഷാമം തിരിച്ചടിയായി. വീണ്ടും കാലാവധി നീട്ടി നല്കി. അതോടെ നിർമ്മാണം വീണ്ടും നീളുകയായിരുന്നു.






























