ഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച് 17 പേർക്ക് പരിക്കേറ്റ സംഭവത്തിൽ പൈലറ്റിന്റെ ലഹരി പരിശോധനാ ഫലം പോസിറ്റീവ്. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 4നാണ് 137 യാത്രക്കാരും 8 ജീവനക്കാരുമായി ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർബസ് A320 വിമാനം ഒഡീഷയ്ക്ക് മുകളുവെച്ച് ശക്തമായ കാറ്റിലും ആകാശച്ചുഴിയിലും പെട്ടത്. പെട്ടെന്ന് 300 അടിയോളം താഴ്ചയിലേക്ക് വിമാനം പതിച്ചതിനെ തുടർന്ന് 13 യാത്രക്കാർക്കും 4 ജീവനക്കാർക്കും പരിക്കേറ്റിരുന്നു. വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറക്കിയ ശേഷം സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ നിർദ്ദേശപ്രകാരം പൈലറ്റുമാരെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു.
ആദ്യ സ്ക്രീനിംഗിൽ പൈലറ്റ് ഇൻ കമാൻഡിന്റെ സാംപിളിൽ ലഹരി സാന്നിധ്യം സംശയിച്ചതിനെ തുടർന്ന് കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. ചൊവ്വാഴ്ച പുറത്തുവന്ന റിപ്പോർട്ടിലാണ് കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഡിജിസിഎ ചട്ടങ്ങൾ അനുസരിച്ച് ഡോപ്പ് ടെസ്റ്റിൽ പരാജയപ്പെടുന്ന പൈലറ്റുമാരെ ജോലിയിൽ നിന്ന് മാറ്റിനിർത്തുകയും ലഹരിമുക്തി കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്യും. നിലവിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ പൈലറ്റിനെ വിമാന സർവീസുകളിൽ നിന്ന് പൂർണ്ണമായും മാറ്റി നിർത്തിയിട്ടുണ്ട്. സംഭവത്തിൽ ഡിജിസിഎയും സിവിൽ ഏവിയേഷൻ മന്ത്രാലയവും വിശദമായ അന്വേഷണം തുടരുകയാണ്.






























