കായംകുളം : ഗവ. ഗേൾസ് സ്കൂളിലെ ക്ലാസ് മുറിയിലേക്ക് സിമന്റുപാളി അടർന്നുവീണതിനു പിന്നാലെ നടത്തിയ പരിശോധനയിൽ കെട്ടിടത്തിൽ പലയിടത്തും സിമന്റ് ഇളകിയതായി കണ്ടെത്തി. സിമന്റുപാളി ഇളകി മേൽക്കൂരയുടെ അടിഭാഗത്ത് കമ്പികൾ തെളിഞ്ഞുകാണുന്ന നിലയിലാണ്. കെട്ടിടത്തിൽ പായൽ പിടിച്ചിട്ടുണ്ട്. ഭിത്തികളിൽ നനവും മരങ്ങൾ വളർന്നും നിൽക്കുന്നുണ്ട്. രണ്ടാം നിലയിൽ സിമന്റുപാളി അടർന്നുവീണ ക്ലാസ് മുറിയുടെ ഭിത്തിയിൽ മരത്തിന്റെ വേര് പടർന്നിട്ടുണ്ട്. മുറിയുടെ അകത്തേക്ക് വേരെത്തിയിട്ടും നീക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല.
സ്കൂളിലെ ലൈബ്രറി മുറിയിൽ ജനലിന്റെ ഭാഗത്ത് കോൺക്രീറ്റ് അടർന്നിട്ടുണ്ട്. അധ്യാപകരിരിക്കുന്ന മുറിയിലെ ഭിത്തിയിലും സിമന്റിളകിയിട്ടുണ്ട്. 1959-ൽ നിർമിച്ച കെട്ടിടമാണിതെന്ന് പ്രദേശവാസികൾ പറയുന്നു. കെട്ടിടത്തിൽ നനവ് പിടിക്കുന്നതും വേണ്ടവിധത്തിൽ അറ്റകുറ്റപ്പണി നടത്താത്തതുമാണ് സിമന്റുപാളികൾ അടരാൻ കാരണം. കെട്ടിടത്തിന് ഫിറ്റ്‌നസ് ഉണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കെട്ടിടത്തിൽ ടികെഎം എൻജിനിയറിങ് കോളേജിൽനിന്ന് വിദഗ്ധരെത്തി പരിശോധന നടത്തും. ബലക്ഷയമില്ലെന്ന് ഉറപ്പായാലേ ക്ലാസ് നടത്താൻ അനുവദിക്കൂവെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. എന്നാൽ ഒൻപത് ക്ലാസ് മുറികളിലെ കുട്ടികളെ മാറ്റുന്നത് പ്രതിസന്ധിയാണ്.





























