തിരുവനന്തപുരം: അരുണാചലിലെ മലയാളികളുടെ മരണത്തിൽ മുഖ്യസൂത്രധാരൻ നവീൻ തന്നെയെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം. അന്വേഷണസംഘത്തിന്റെ പ്രത്യേക യോഗത്തിലാണ് വിലയിരുത്തൽ. സംഭവം നവീൻ 7 വർഷം മുൻപ് ആസൂത്രണം ചെയ്തതെന്നും അരുണാചൽ പ്രദേശ് തിരഞ്ഞെടുത്തത് വിശ്വാസത്തിന്റെ ഭാഗമായാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. അന്യഗ്രഹജീവിതം സാധ്യമാകുമെന്ന വിശ്വാസത്തിലാണ് ഉയർന്ന പ്രദേശം തിരഞ്ഞെടുത്തത്. പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍പോയി പുനർജനിച്ച് ജീവിക്കണമെന്നും ഇവർ വിശ്വസിച്ചിരുന്നതായും പോലീസ് പറഞ്ഞു. പര്‍വതാരോഹണത്തിന് നവീന്‍ തയ്യാറെടുത്തതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. ഒന്നര വര്‍ഷം മുൻപ് തന്നെ അരുണാചലിലെ ഈസ്റ്റ് കാമെങ് ജില്ലയില്‍ നവീനും ഭാര്യയും പോയിരുന്നു. ഇവിടെ ബുദ്ധ വിഹാരങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. തന്റെ ചിന്തകള്‍ അടുത്ത ചില സുഹൃത്തുക്കളോടും നവീന്‍ പങ്കുവെച്ചിരുന്നു. പക്ഷെ നവീന്റെ ചിന്തയില്‍ വിശ്വസിച്ചത് ഭാര്യ ദേവിയായിരുന്നു. ദേവി വഴിയാണ് ആര്യയിലേക്ക് ഈ ചിന്ത വന്നതെന്നാണ് പോലീസിന്റെ നിഗമനം.
തന്റെ വിശ്വാസത്തോടൊപ്പം നിന്ന ഭാര്യയെയും സുഹൃത്തിനെയും നവീന്‍ മാനസിക അടിമയാക്കി. നവീന് ഈ ആശയങ്ങള്‍ ആരു പറഞ്ഞു കൊടുത്തു, ഇമെയില്‍ സന്ദേശത്തിന് പിന്നില്‍ മറ്റാരെങ്കിലുമാണോ എന്നതാണ് പോലീസ് ഇനി പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നവീന്‍, ദേവി, ആര്യ എന്നിവരുടെ വീടുകളില്‍ വിശദമായ പരിശോധനയാണ് പോലീസ് നടത്തിയത്. ബന്ധുക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ഡിസിപി നിധിന്‍ രാജിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണം യോഗം പരിശോധിച്ചു. മരിച്ച മൂന്ന് പേരുടെ നാലു വര്‍ഷത്തെ ജീവിതചര്യകള്‍ പരിശോധിക്കാനാണ് ഇപ്പോള്‍ പോലീസ് തീരുമാനം. ഇക്കാര്യത്തില്‍ മനോരോഗ വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം തേടും.






























