പത്തനംതിട്ട : വനാതിർത്തി ഗ്രാമങ്ങളിലെ വീടുകളിൽ നിന്ന് ആഹാരസാധനങ്ങൾ മോഷണം പോകുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് കാട്ടിനുള്ളിൽ സേനകളുടെ സംയുക്ത പരിശോധന നടത്തി. ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെയും കോന്നി ഡിവൈ.എസ്.പി അജയനാഥിന്റെയും മേൽനോട്ടത്തിൽ പോലീസ്, വനം വകുപ്പ്, മലപ്പുറം അരീക്കോട് ആസ്ഥാനമായ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഓ.ജി) ഓഫീസർമാർ ഉൾപ്പെടെ 27 അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തു. ഡ്രോണിന്റെ സഹായത്തോടെയാണ് തെരച്ചിൽ നടത്തിയത്. മാവോയിസ്റ്റുകളാണ് മോഷണത്തിന് പിന്നിലെന്ന സംശയം ബലപ്പെട്ടിരുന്നു.
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന. അടിയന്തിര സാഹചര്യം നേരിടുന്നതിനു മുൻകരുതലായി ആംബുലൻസ്, മെഡിക്കൽ സംഘം എന്നിവയും ഏർപ്പാടാക്കിയിരുന്നു. കൊച്ചു കോയിക്കൽ, ഗുരുനാഥൻ മണ്ണ്, കൊക്കാത്തോട് എന്നീ റേഞ്ചുകളിൽ വരുന്ന വനപ്രദേശങ്ങളിൽ മൂന്ന് സംഘമായി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയത്. സീതത്തോട് പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന. കഴിഞ്ഞിടെ ഗുഡ്രിക്കൽ വടശ്ശേരിക്കര വനം റേഞ്ചുകളുടെ പരിധിയിൽ ഇത്തരം മോഷണസംഭവങ്ങൾ തുടരെ നടന്നിരുന്നു. വീടുകളിൽ നിന്നും പാകം ചെയ്ത ഭക്ഷണസാധനങ്ങളും പാചകത്തിനുള്ള സാധനങ്ങളും പാത്രങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്.





























