തിരുവനന്തപുരം : മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തു. മത്സ്യബന്ധനബോട്ട് മറിഞ്ഞ് 4 പേരെ കാണാതായതിന് പിന്നാലെ മുതലപ്പൊഴിയില്‍ എത്തിയ മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവരെ തടഞ്ഞു എന്നാണ് പരാതി. ഫാദര്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികള്‍ മന്ത്രിമാരെ തടഞ്ഞിരുന്നത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഫാദര്‍ യൂജിന്‍ പെരേരയാണെന്ന് മന്ത്രിമാര്‍ ആരോപിച്ചു. മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടത്തില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. ഇതാണ് കേസിനാധാരമായത്.
കഴിഞ്ഞ രാവിലെ അഞ്ചുമണിയോടെയാണ് പുതുക്കുറിച്ചി സ്വദേശി ആന്റണി ലോപ്പസിന്റെ പരലോകമാത എന്ന ബോട്ട് അപകടത്തില്‍പ്പെടുന്നത്. ബോട്ടില്‍ ഉണ്ടായിരുന്ന നാലു പേരും കടലിലേക്ക് വീണു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെ കണ്ടെത്തി. എന്നാൽ മരണപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിമാർ ഇവിടെ എത്തിയത്. മന്ത്രിമാരാണ് മത്സ്യത്തൊഴിലാളികളോട് കയർത്ത് സംസാരിച്ചതെന്നും ഇതിന് പിന്നാലെയാണ് രംഗം വഷളായതെന്നുമാണ് ഇവരുടെ ആരോപണം. സംഭവത്തിന് പിന്നാലെ തന്നെ ലത്തീന്‍ അതിരൂപത വികാരിക്കെതിരെ മന്ത്രി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു.





























