ന്യൂഡല്‍ഹി : കേന്ദ്ര പൊതു ബജറ്റ് നാളെ. കർഷക സമരത്തിനും കോവിഡ് പ്രതിസന്ധിക്കുമിടയിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. രണ്ടാം മോദി സര്‍ക്കാറിന്‍റെ മൂന്നാമത്തെ പൊതു ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. തൊഴിലില്ലായ്മയും ജിഡിപിയിലെ ഇടിവും മറികടക്കാൻ സഹായിക്കുന്ന പദ്ധതികൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
പൊതുജനങ്ങളുടെ ചെലവഴിക്കൽ ശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും. കാര്‍ഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ കര്‍ഷകരെ തണുപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും നടത്തിയേക്കും. എയിംസ് കേന്ദ്രമടക്കം നിരവധി പദ്ധതികള്‍ കേരളവും പ്രതീക്ഷിക്കുന്നു. രാവിലെ പതിനൊന്ന് മണിക്കാണ് ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റവതരിപ്പിക്കുക. കോവിഡ് പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് ബജറ്റിന്‍റെ ഡിജിറ്റല്‍ കോപ്പിയാണ് ലഭ്യമാക്കുക.