ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധന-പാചകവാതക വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, അടുക്കള ബഡ്ജറ്റ് നിയന്ത്രിക്കാൻ പുതിയ ബദൽ സംവിധാനവുമായി കേന്ദ്ര സർക്കാർ. നിലവിലുള്ള എൽപിജി സിലിണ്ടറുകൾക്ക് പകരമായി പരിസ്ഥിതി സൗഹൃദവും ചിലവ് കുറഞ്ഞതുമായ എഥനോൾ അധിഷ്ഠിത കുക്ക് ടോപ്പുകൾ (Ethanol Cookstoves) ഉടൻ വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. എണ്ണവില വർധനവും ലഭ്യതക്കുറവും മൂലം രാജ്യത്തെ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയും ഗാർഹിക ഉപഭോക്താക്കളും കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളേക്കാൾ വളരെ കുറഞ്ഞ ചിലവിൽ എഥനോൾ അടുപ്പുകളിലൂടെ പാചകം ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
വെള്ളവും എഥനോളും കൃത്യമായ അനുപാതത്തിൽ ചേർത്താണ് ഈ അടുപ്പുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. വെള്ളത്തിൽ കേവലം 7 ശതമാനം എഥനോൾ കലർത്തിയാൽ തന്നെ പാചകത്തിന് ആവശ്യമായ മികച്ച ജ്വാല ഉണ്ടാക്കാൻ സാധിക്കുമെന്ന് നിതിൻ ഗഡ്കരി അവകാശപ്പെടുന്നു. ഐഐടികളുടെ (IIT) നേതൃത്വത്തിലാണ് ഈ സാങ്കേതികവിദ്യ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നത്. വരും ദിവസങ്ങളിൽ എഥനോൾ സ്റ്റൗവിന്റെ വിവിധ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കും. നിലവിലെ എൽപിജി സംവിധാനത്തേക്കാൾ 20 മുതൽ 30 ശതമാനം വരെ കൂടുതൽ ഇന്ധനക്ഷമത ഉറപ്പുനൽകുന്നതാണ് ഈ പുതിയ സാങ്കേതികവിദ്യ.






























