കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി തൊഴിലാളികളുടെ കണക്കിൽ വീണ്ടും ഒന്നാമതായി ഇന്ത്യക്കാർ. കുവൈത്തിൽ ആകെ 5,78,900 ഇന്ത്യക്കാരാണ് ജോലിയെടുക്കുന്നതെന്ന് ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ആകെ പ്രവാസി തൊഴിലാളികളുടെ 25.5 ശതമാനം വരുമിത്. ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയുള്ള കണക്കുകളാണ് ലേബർ മാർക്കറ്റ് പുറത്തുവിട്ടത്. കുവൈത്തിലെ തൊഴിൽ വിപണിയിൽ സ്ഥിരതയാർന്ന വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 2024ൽ 29.5 ലക്ഷമായിരുന്ന തൊഴിലാളികളുടെ എണ്ണം 2025 ഡിസംബർ അവസാനത്തോടെ 30.4 ലക്ഷമായി ഉയർന്നു.
ഇന്ത്യ കഴിഞ്ഞാൽ ഈജിപ്താണ് പ്രവാസി തൊഴിലാളികളുടെ കണക്കിൽ രണ്ടാം സ്ഥാനത്ത്. 4,67,900 ഈജിപ്ഷ്യൻസാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. അതേസമയം, കുവൈത്തികൾ മൂന്നാം സ്ഥാനത്താണ്. ബംഗ്ലാദേശ്, നേപ്പാൾ, സിറിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ജോർദാൻ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്. കുവൈത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയിലാണ്. ഏകദേശം 17.9 ലക്ഷമാണ് സ്വകാര്യ മേഖലയിലെ പ്രാതിനിധ്യം. അതിൽ തന്നെ ഹോൾസെയിൽ & റീട്ടെയിൽ, നിർമാണ മേഖല, ഫുഡ് ആന്റ് അക്കൊമഡേഷൻ എന്നീ മൂന്ന് മേഖലകളിലാണ് ഏറ്റവും കൂടുതൽ പ്രവാസി തൊഴിലാളികൾ ജോലി ചെയ്യുന്നത്. അതേസമയം, പൊതുമേഖലയിലും, അത്യാവശ്യ സേവന രംഗത്തും പ്രവാസി തൊഴിലാളികളുടെ വലിയ പ്രാതിനിധ്യമുണ്ട്. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ 46,700 പേരും, വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ 33,100 പേരും പ്രവാസി ജീവനക്കാരായി സേവനമനുഷ്ഠിക്കുന്നുണ്ട്.





























