ന്യൂഡൽഹി : ഡൽഹിയിലെയും ഗാസിയാബാദിലെയും ജനങ്ങളോട് വിചിത്രമായ ഒരഭ്യർഥനയുമായി രംഗത്തെത്തിയിരിക്കയാണ് വ്യോമസേന. ഇനിയുള്ള ദിവസങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയരുത് എന്നാണ് വ്യോമസേന ഡൽഹി നിവാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യോമസേനയ്ക്ക് എന്താണ് പെട്ടെന്ന് മാലിന്യ നിർമാർജനത്തിൽ താൽപര്യം എന്നാണോ.. അതിന് കാരണം വ്യോമസേന ദിനത്തിനോടനുബന്ധിച്ച് വെള്ളിയാഴ്ച തുടങ്ങുന്ന വ്യോമസേനയുടെ വ്യോമാഭ്യാസ പരിശീലനമാണ്.
ഇത്തരത്തിൽ വലിച്ചെറിയപ്പെടുന്ന ഭക്ഷണസാധനങ്ങൾ പക്ഷികളെ ആകർഷിക്കുകയും ഇത് വ്യോമാഭ്യാസ പരിശീലനം നടത്തുന്ന വിമാനങ്ങൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാലാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. ഒക്ടോബർ 8നാണ് എല്ലാ വർഷവും വ്യോമസേന ദിനം ആചരിക്കുന്നത്. ഈ വർഷം ഒക്ടോബർ 8ന് രാവിലെ 8 മണിക്ക് വ്യോമസേനയുടെ ആകാശഗംഗ ടീമിലെ സ്കൈ ഡൈവർമാർ നടത്തുന്ന കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസത്തോടെയാണ് പരിപാടിക്ക് തുടക്കമാവുക.
ഇത്തരം അഭ്യാസങ്ങൾക്കിടെ താഴ്ന്ന് പറക്കുന്ന വിമാനങ്ങൾക്ക് പക്ഷികൾ വലിയ വെല്ലുവിളികൾ ആവാറുണ്ട്. പലപ്പോഴും ഇത് അപകടങ്ങൾക്ക് വരെ കാരണമായേക്കാം. അതിനാൽ പൈലറ്റുമാരുടെയും ജനങ്ങളുടെയും സുരക്ഷയെ കരുതിയാണ് തങ്ങൾ ഇത്തരമൊരു അഭ്യർഥന നടത്തുന്നതെന്നും വ്യോമസേന അധികൃതർ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ മൃഗങ്ങളോ മറ്റോ ചത്ത് കിടക്കുന്നത് കണ്ടാൽ ഉടൻ തന്നെ സമീപത്തെ വ്യോമസേന കേന്ദ്രത്തിലോ പോലീസ് സ്റ്റേഷനിലോ അറിയിച്ച് അവയെ സംസ്കരിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നും വ്യോമസേനയുടെ നിർദേശത്തിൽ പറയുന്നു.
വ്യോമസേനയുടെ ഹെറിറ്റേജ് വിമാനങ്ങൾ, മോഡേൺ ട്രാൻപോർട്ട് വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവ വ്യോമാഭ്യാസത്തിന്റെ ഭാഗമാവും. 8 മണിക്ക് ആരംഭിക്കുന്ന വ്യോമാഭ്യാസ പ്രദർശനം 10.52 ന് അവസാനിക്കും.