ന്യൂഡല്‍ഹി: ഗര്‍ഭിണികളെ ജോലിയില്‍നിന്ന് താത്കാലികമായി വിലക്കുന്നെന്ന വാര്‍ത്ത തെറ്റാണെന്ന് ഇന്ത്യന്‍ ബാങ്ക്. മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. സ്ത്രീകളോട് വിവേചനം കാണിക്കുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാങ്ക് തയാറാക്കിയതായി ചില മാധ്യമങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍, നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ബാങ്ക് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അറിയിക്കുന്നു -ഇന്ത്യന്‍ ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.
ഗര്‍ഭം ധരിച്ച് 12 ആഴ്ചയോ അതിലധികമോ ആയവര്‍ക്ക് നിയമനത്തിന് ‘താല്‍ക്കാലിക അയോഗ്യത’ കല്‍പിച്ച് ഇന്ത്യന്‍ ബാങ്ക് ഉത്തരവിറക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രസവത്തിന് ശേഷം ആറാഴ്ച കഴിഞ്ഞാല്‍ വീണ്ടും ഫിറ്റ്നസ് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ നിയമനം ലഭിക്കുകയുള്ളൂ എന്നുമായിരുന്നു തീരുമാനം.
ഇതിനെതിരെ ഡല്‍ഹി വനിത കമ്മീഷന്‍ അടക്കം രംഗത്തുവന്നിരുന്നു. ഗര്‍ഭിണികളായവര്‍ക്ക് താല്‍കാലികമായി നിയമനം നിഷേധിക്കുന്ന തരത്തിലുള്ള ഇന്ത്യന്‍ ബാങ്കിന്റെ പുതിയ റിക്രൂട്ട്മെന്റ് നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിത കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ ജോലിക്ക് യോഗ്യരല്ലെന്ന് നിയമം കൊണ്ടുവരുന്നത് നീതീകരിക്കാനാവില്ലെന്ന് ഡല്‍ഹി വനിത കമ്മീഷന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ബാങ്കിന്റെ തീരുമാനം സ്ത്രീവിരുദ്ധമാണെന്ന് വിമര്‍ശിച്ച് ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷനും രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ എസ്.ബി.ഐയും ഇത്തരത്തില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വിവിധ സംഘടനകളും ഡല്‍ഹി വനിത കമ്മീഷനും അതിനെതിരെ ശക്തമായി രംഗത്ത് വന്നതോടെ മാര്‍ഗനിര്‍ദേശം പിന്‍വലിക്കുകയും ചെയ്തിരുന്നു.