ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് കുടുങ്ങിക്കിടന്ന ഇന്ത്യൻ പതാക വഹിച്ച രണ്ട് കപ്പലുകൾ സുരക്ഷിതമായി പുറത്തുകടന്നു. എൽ.പി.ജി വഹിച്ചുകൊണ്ടുള്ള ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ രണ്ട് ഇന്ത്യൻ കപ്പലുകളാണ് ശനിയാഴ്ച പുലർച്ചെ കടലിടുക്ക് കടന്നത്. ഷിപ്പിംഗ് മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഏകദേശം 92,700 ടൺ എൽപിജിയാണ് ഈ കപ്പലുകളിലുള്ളത്. ഇത് രാജ്യത്തെ പാചകവാതക ക്ഷാമത്തിന് വലിയ ആശ്വാസമാകുമെന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്. ഗുജറാത്തിലെ മുന്ദ്ര, കാണ്ട്ല തുറമുഖങ്ങളിലേക്കാണ് കപ്പലുകൾ വരുന്നത്.
മാർച്ച് 16നോ 17നോ കപ്പലുകൾ ഇന്ത്യയിലെത്തും. മേഖലയിൽ യുദ്ധം ആരംഭിച്ച ശേഷം കുടുങ്ങിപ്പോയ 24 കപ്പലുകളിൽ ഉൾപ്പെട്ടവയാണിത്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയിലുടനീളം എൽ.പി.ജി പ്രതിസന്ധി രൂക്ഷമായി. രാജ്യത്തെ പ്രധാന നഗരങ്ങളിലുൾപ്പെടെ ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടി. പുതിയ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനുള്ള സമയപരിധി 21 ദിവസത്തിൽ നിന്നും 45 ദിവസമാക്കിയിരുന്നു. ഇതോടെ ഇന്ത്യൻ ഗ്രാമങ്ങളിലെ അടുക്കളകളിലേക്കും പ്രതിസന്ധി വ്യപിച്ചു. കടുത്ത പ്രതിഷേധങ്ങൾ രാജ്യ വ്യാപകമായി നടന്നു.





























