ലണ്ടന്‍: അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള രണ്ടാം ഘട്ടവോട്ടെടുപ്പിലും ഇന്ത്യന്‍ വംശജന്‍ റിഷി സുനകിന് ഏറ്റവും കൂടുതല്‍ വോട്ട്. ഒന്നാം റൗണ്ടിൽ ലഭിച്ചതിനെക്കാൾ 13 വോട്ട് കൂടുതൽ നേടി 101 വോട്ടുകളുമായാണ് ഋഷി ഒന്നാം സ്ഥാനം നിലനിർത്തിയത്. പെന്നി മോഡന്‍റ് 83 വോട്ട് നേടി രണ്ടാമത് എത്തി. ലിസ് ട്രസ് 64 വോട്ട് നേടി മൂന്നാമത് എത്തി. സുവല്ല ബ്രവര്‍മാന്‍ മത്സരത്തില്‍ നിന്ന് പുറത്തായി. രണ്ട് പേര്‍ മാത്രം മത്സര രംഗത്ത് ശേഷിക്കുംവരെ പല ഘട്ടങ്ങളായി എം പിമാര്‍ക്ക് ഇടയില്‍ വോട്ടെടുപ്പ് നടക്കും. ജൂലൈ 21 ന് ഈ പ്രാഥമിക വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും. അവസാന റൗണ്ടില്‍ എത്തുന്ന രണ്ടു പേരില്‍ ആരാകും പ്രധാനമന്ത്രി എന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കും.
ബോറിസ് ജോണ്‍സനോട് വിയോജിച്ച് രാജിവെച്ച മന്ത്രിയാണ് റിഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത ആണ് റിഷി സുനകിന്‍റെ ഭാര്യ. നേരത്തെ തന്നെ ഇന്ത്യന്‍ വംശജനായ റിഷി സുനക് ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിരന്തര വിവാദങ്ങള്‍ക്ക് പിന്നാലെ ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നു ബോറിസ് ജോണ്‍സന്റെ രാജിവെച്ചതിന് പിന്നാലെയാണ് റഷി സുനക്കിന്റെ പേര് അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നത്. ബോറിസ് ജോണ്‍സന്റെ രാജിക്ക് തുടക്കമിട്ട് ആദ്യം രാജിവെച്ചത് ധനമന്ത്രിയായിരുന്ന റിഷി സുനക്ക് ആയിരുന്നു.