ദില്ലി: ചരക്ക് നീക്കത്തിൽ ആഗോള നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർഗോ കാരിയറായി ഇന്ത്യൻ റെയിൽവേ മാറിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഈ നേട്ടം രാജ്യത്തെ ഒരു പ്രധാന അന്താരാഷ്ട്ര ലോജിസ്റ്റിക്സ് ഹബ്ബായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടത്തിന്റെ ചുവടുപിടിച്ച് അടുത്ത ഒരു വർഷത്തേക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഒരു റോഡ്മാപ്പ് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
റെയിൽ യാത്രയുടെയും ചരക്ക് ഗതാഗതത്തിൻ്റെയും എല്ലാ മേഖലകളെയും നവീകരിക്കാൻ ലക്ഷ്യമിട്ട് ഓരോ ആഴ്ചയും പുതിയ പദ്ധതികൾ നടപ്പാക്കും. 2026-ലേക്ക് 52 ആഴ്ചയിൽ 52 പരിഷ്കാരങ്ങൾ നടപ്പാക്കാനാണ് റെയിൽവേയുടെ തീരുമാനമെന്ന് മന്ത്രി വിശദീകരിച്ചു. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ യാത്രക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് മുൻഗണന. ഈ വർഷത്തെ പ്രധാന അജണ്ടയുടെ തുടക്കം ഇതായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. “യാത്രയ്ക്കിടെ മികച്ച സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് ആദ്യത്തെ പരിഷ്കാരം,” അദ്ദേഹം ചൂണ്ടിക്കാട്ടി.






























