തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം’ എന്ന പേരിലുള്ള പ്രത്യേക സ്റ്റാളുകൾ പ്രവർത്തനമാരംഭിച്ചു. പ്രധാനമായും നാടൻ ഉൽപ്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടാണ് ഇത്തരം സ്റ്റാളുകൾ ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ 20 പ്രധാന സ്റ്റേഷനുകളിൽ സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. നാട്ടുഭക്ഷണങ്ങൾ, അച്ചാറുകൾ, ചക്ക, ഉൽപ്പന്നങ്ങൾ, സ്ക്വാഷ്, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, ആദിവാസി ഊരുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് ഈ സ്റ്റാളുകളിൽ വിപണനം ചെയ്യുന്നത്.
കേന്ദ്രസർക്കാറിന്റെ ‘വോക്കൽ ഫോർ ലോക്കൽ’ ക്യാമ്പയിന്റെ ഭാഗമായാണ് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലും സ്റ്റാളുകൾ തുറന്നത്. 2022 മാർച്ച് മാസത്തിലാണ് കേന്ദ്രസർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചത്. നിലവിൽ, 21 സംസ്ഥാനങ്ങളിലെ 728 റെയിൽവേ സ്റ്റേഷനുകളിൽ ഇത്തരം സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. അതാത് സ്റ്റേഷന് കീഴിലുള്ള സമിതി തിരഞ്ഞെടുക്കുന്ന ഓരോ സംരംഭകനും 15 ദിവസമാണ് സ്റ്റാൾ വിട്ടുകൊടുക്കുക. ആയിരം രൂപ രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ഈടാക്കുന്നതാണ്.





























