ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന പശ്ചാത്തലത്തിൽ, വിപ്ലവകരമായ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് ചുവടുവെച്ച് കേന്ദ്രസർക്കാർ. ഇതിന്റെ ആദ്യഘട്ടമായി 35 പുതിയ ഹൈഡ്രജൻ ട്രെയിനുകൾ കൂടി രാജ്യത്ത് ഓടിക്കാൻ റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നു. വൈദ്യുതീകരണം എളുപ്പമല്ലാത്ത വനമേഖലകളിലും ചരിത്രപ്രാധാന്യമുള്ള ഹെറിറ്റേജ് റൂട്ടുകളിലുമാണ് ഈ പരിസ്ഥിതി സൗഹൃദ ട്രെയിനുകൾ പ്രധാനമായും സർവീസ് നടത്തുക. വിജയകരമായി കുതിപ്പ് തുടരുന്ന ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഇതിനോടകം 2500 കിലോമീറ്റർ ദൂരം സർവീസ് പൂർത്തിയാക്കിക്കഴിഞ്ഞു.
നിലവിൽ ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടിലാണ് ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുന്നത്. 89 കിലോമീറ്റർ ദൂരത്തിനിടയിൽ 12 സ്റ്റേഷനുകളിൽ നിർത്തുന്ന ഈ ട്രെയിൻ, പരമ്പരാഗത ഡെമു റെയ്ക്കുകളുടെ ഹൈഡ്രജൻ പതിപ്പാണ്. 1200 kW ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇതിൽ, ഹൈഡ്രജൻ ഉൾപ്പെടുന്ന രാസപ്രവർത്തനത്തിലൂടെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയിൽ പുറന്തള്ളപ്പെടുന്നത് കേവലം നീരാവി മാത്രമാണെന്നത് പരിസ്ഥിതി മലിനീകരണം പൂർണ്ണമായും ഒഴിവാക്കുന്നു.
ഡീസൽ, ഇലക്ട്രിക് ട്രെയിനുകൾക്ക് മികച്ചൊരു ബദലായി മാറുന്ന ഈ പദ്ധതിക്കായി വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ധനം നിറയ്ക്കുന്നതിനായി ഹരിയാനയിലെ ജിന്ദിൽ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ്റെ അംഗീകാരത്തോടെ അത്യാധുനിക സ്റ്റോറേജ് കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ ലീക്ക് ഡിറ്റക്ടറുകൾ, ഫ്ലേം ഡിറ്റക്ടറുകൾ എന്നിവയും ഇവിടെ സജ്ജമാണ്. ഇതോടെ ജർമ്മനി, ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ധനക്ഷമതയുള്ള ഹൈഡ്രജൻ സാങ്കേതികവിദ്യയിൽ ഇന്ത്യയും മുന്നേറുകയാണ്.































