അമേരിക്ക: യു.എസിലെ ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഇന്ത്യൻ ഉദ്യോഗസ്ഥൻ റോയിലെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) വിക്രം യാദവാണെന്ന് ‘വാഷിങ്ടൺ പോസ്റ്റ്’ പത്രം. റോയുടെ അന്നത്തെ തലവൻ സുമന്ത് ഗോയലിന്റെ അനുമതി ഇതിനുണ്ടായിരുന്നെന്നും പത്രം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളയാളാണ് പന്നൂൻ. യു.എസ്. രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ.യും എഫ്.ബി.ഐ.യും മറ്റ് ഏജൻസികളും നടത്തിയ അന്വേഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരുമായി വധഗൂഢാലോചനയ്ക്കു ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.
മോദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ഇക്കാര്യം അറിയാമായിരുന്നു എന്നാണ് സി.ഐ.എ.യുടെ വിലയിരുത്തൽ. എന്നാൽ, ഇതിന് കൃത്യമായ തെളിവു ലഭിച്ചിട്ടില്ലെന്ന് സി.ഐ.എ. ഉദ്യോഗസ്ഥർ പറഞ്ഞു. ന്യൂഡൽഹി, വാഷിങ്ടൺ, ഒട്ടാവ, ലണ്ടൻ, പ്രാഗ്, ബെർലിൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും വിദഗ്‌ധരുമുൾപ്പെടെയുള്ളവരുടെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ‘വാഷിങ്ടൺ പോസ്റ്റ്’ പറയുന്നു.