കൊച്ചി: നാളുകള്‍ ഏറെയായി നൈജീരിയയില്‍ തടവിലുള്ള 16 ഇന്ത്യന്‍ നാവികരും ദുരിതത്തില്‍. ഇവരെ ഉടന്‍ മോചിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും എന്ന് അതുണ്ടാകുമെന്നതില്‍ വ്യക്തതയില്ല. ഏതായാലും നയതന്ത്ര നീക്കം സജീവമാണ്. ഹൈബി ഈഡന്‍ എംപി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നൈജീരിയന്‍ കോടതി തീരുമാനമാകും നിര്‍ണ്ണായകമാകുക. ഇത് എതിരായാല്‍ നാവികര്‍ക്ക് പ്രതിസന്ധിയായി അത് മാറാനും സാധ്യതയുണ്ട്.
നിലവില്‍ നൈജീരിയയിലെ കോടതിയുടെ കൂടി പരിഗണനയിലാണ് വിഷയം. നൈജീരിയന്‍ വിദേശകാര്യ മന്ത്രി, നീതിന്യായ മന്ത്രി, അറ്റോര്‍ണി ജനറല്‍, നൈജീരിയന്‍ നേവിയുടെ നാവികസേനാ മേധാവി, പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുമായും ആശയവിനിമയം നടത്തി ഇന്ത്യന്‍ നാവികരെ നേരത്തേ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. കോടതിയിലെ നടപടികള്‍ വേഗത്തിലാക്കാന്‍ ഹൈക്കമ്മിഷണര്‍ ഇടപെട്ടു വരുന്നുണ്ടെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു. മാര്‍ച്ച് 24-നാണ് കോടതിയിലെ അടുത്ത വാദം. ഈ കേസിലെ വിധിയാകും നിര്‍ണ്ണായകം.
നൈജീരിയന്‍ അധികൃതരുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടുവരികയാണ്. നാവികരുടെ ഷിപ്പിങ് കമ്പനിയുടെ അഭിഭാഷകരുമായി നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും നിരന്തര സമ്പര്‍ക്കത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ലഭിച്ച പ്രത്യേക അനുമതിയെ തുടര്‍ന്ന് തടങ്കലിലുള്ള നാവികരുമായി ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ആശയവിനിമയം നടത്തുകയും അവരുടെ ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി മുരളീധരന്‍ അറിയിച്ചു.
ക്രിസ്മസ്‌കാലത്തിനു മുമ്പ് നാവികരെ മോചിപ്പിക്കാന്‍ കപ്പല്‍ കമ്പനിയുള്‍പ്പെടെ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. മൂന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികര്‍ ഇപ്പോഴും നൈജീരിയന്‍ തീരത്ത് കപ്പലില്‍ തടവിലാണ്. കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് അടക്കമുള്ളവര്‍ തടവിലാണ്. ക്രൂഡ് ഓയില്‍ മോഷണവും അതിര്‍ത്തി ലംഘനവുമാണ് നൈജീരിയന്‍ സേന നാവികര്‍ക്കെതിരേ ഉയര്‍ത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഇതാണ് കേന്ദ്ര സര്‍ക്കാരിന് വിനയായി മാറുന്നത്. ഒ.എസ്.എം. മാരിടൈം നോര്‍വേ എന്ന കമ്പനിക്ക് കീഴിലുള്ള ഹീറോയിക് ഇഡുന്‍ എന്ന എണ്ണക്കപ്പലിനെതിരെയാണ് ആരോപണങ്ങള്‍. കപ്പല്‍ കമ്പനി നാവികരുടെ മോചനത്തിനായി നൈജീരിയന്‍ കോടതിയെയും അന്താരാഷ്ട്ര ട്രിബ്യൂണലിനെയും സമീപിച്ചിട്ടുണ്ട്. ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ.കെ.പി.ഒ. ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ വന്ന കപ്പല്‍ ക്രൂഡ് ഓയില്‍ മോഷണത്തിന് വന്നതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്തത്.
ഗിനി തീരത്ത് പിടിയിലായ കപ്പലും നാവികരേയും നൈജീരിയന്‍ തീരത്തേക്ക് മാറ്റുകയായിരുന്നു. നൈജീരിയന്‍ നേവിയുടെ നിര്‍ദ്ദേശം മറികടന്ന് ഗിനിയിലേക്ക് കടക്കുകയായിരുന്നുവെന്നതാണ് കപ്പലിന് വിന. ‘എംടി ഹീറോയിക് ഇഡുന്‍’ കപ്പലിലെ 16 ജീവനക്കാരുടെ മോചനം എങ്ങുമെത്തുന്നില്ലെന്നതാണ് വസ്തുത. ഹീറോയിക് ഇഡുന്‍ കപ്പലിലെ നാവികര്‍ക്കെതിരെ നൈജീരിയ ചുമത്തിയത് ക്രൂഡ് ഓയില്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളാണ്. ഈ കുറ്റം തെളിഞ്ഞാല്‍ 12 വര്‍ഷം വരെ തടവു ലഭിച്ചേക്കാം. കൂടാതെ ശിക്ഷിക്കപ്പെട്ടാല്‍ 35 കോടി നൈജീരിയന്‍ നൈറ(അവിടുത്തെ പണം) കമ്പനിക്കും ഓരോ ആള്‍ക്കും 12 കോടി നൈറ പിഴയും നല്‍കേണ്ടി വരും. നൈജീരിയയുടെ നിഗര്‍ ഡെല്‍റ്റ് ഓയില്‍ മൈനില്‍ നിന്നും ക്രൂഡ് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് കപ്പല്‍ അധികൃതര്‍ക്കെതിരായ ആരോപിക്കപ്പെടുന്ന കുറ്റം. ഓഗസ്റ്റ് മാസം അപ്കോ ഓയില്‍ ഫീല്‍ഡിലെ സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ ഹീറോയിക് ഇഡുന്‍ കപ്പല്‍ പ്രവേശിച്ചു എന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.