തെലങ്കാന: ജർമ്മനിയിലെ ബർലിനിൽ ഉണ്ടായ കനത്ത തീപിടിത്തത്തിൽ തെലങ്കാന സ്വദേശിയായ വിദ്യാർത്ഥി ഹൃതിക് റെഡ്ഡി (25) മരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. കെട്ടിടത്തിൽ അതിവേഗം പടർന്ന തീയിൽ നിന്നും പുകയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. താമസസ്ഥലത്ത് തീ പടർന്നപ്പോൾ രക്ഷപ്പെടാനായി ഹൃതിക് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഇതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃതിക്കിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. പുതുവർഷ ദിനത്തിലുണ്ടായ ഹൃതിക്കിന്റെ വിയോഗത്തിൽ കൂട്ടുകാരും കുടുംബവും ഞെട്ടിയിരിക്കുകയാണ്.
തെലങ്കാനയിലെ ജനഗാവ് ജില്ലയിലുള്ള മൽകാപൂർ ഗ്രാമവാസിയാണ് ഹൃതിക് റെഡ്ഡി. 2022-ൽ വാഗ്‌ദേവി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ഹൃതിക്, 2023 ജൂണിലാണ് ജർമ്മനിയിലെ യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പിൽ എം.എസ് (MS) പഠനത്തിനായി പോയത്. ജനുവരിയിൽ മകരസംക്രാന്തി ആഘോഷങ്ങൾക്കായി നാട്ടിലെത്താൻ ഇരിക്കെയാണ് ദാരുണമായ മരണം സംഭവിച്ചത്.





























