കോട്ടയം : പുതിയതായി വാങ്ങിയ കാറിന് ബ്രോഷറിൽ പറഞ്ഞിരുന്ന സൗകര്യങ്ങൾ ലഭിച്ചില്ലെന്ന പരാതിയുമായി ചങ്ങനാശ്ശേരി സ്വദേശി. ടാറ്റാ കാര്‍ കമ്പനിയും ഡീലറായ MK മോട്ടോഴ്സും നഷ്ടപരിഹാരം നല്‍കുവാന്‍ കോട്ടയം ഉപഭോക്ത കോടതി വിധിച്ചു. ചങ്ങനാശ്ശേരി നിവാസിയായ ജിത്തു ടോണി ജോസഫ് വളരെ പ്രതീക്ഷയോടുകൂടിയാണ് കോട്ടയം മണിപ്പുഴയിലുള്ള എം.കെ മോട്ടോഴ്സ് എന്ന സ്ഥാപനത്തിൽ നിന്നും TATA TIAGO കാർ 29/3/23 ൽ 12,58,097 രൂപ നൽകി വാങ്ങിയത്. ഡീലർ വാട്സാപ്പിൽ അയച്ചുകൊടുത്ത ബ്രോഷറിൽ ഓഡിബിൾ സിഗ്നലും ഗ്രാഫിക്ക് ഡിസ്പ്ലേയും ലഭിക്കുന്ന റിവേഴ്സ് പാർക്ക് അസിസ്സ്റ്റ് കാറിൽ ഉണ്ടാകുമെന്ന് എഴുതിയിരുന്നു. മാത്രവുമല്ല ഡീലറുടെ എക്സിക്യൂട്ടീവ് നല്‍കിയ വാഗ്ദാനങ്ങളും ഇങ്ങനെ തന്നെയായിരുന്നു. ഇതൊക്കെ വിശ്വസിച്ചാണ് ജിത്തു ടോണി ജോസഫ് കാർ വാങ്ങിയത്. കാർ വാങ്ങിയ ദിവസം തന്നെ ബ്രോഷറിൽ പറഞ്ഞിട്ടുള്ള സൗകര്യങ്ങളൊന്നും തന്നെ തന്റെ കാറിൽ ഇല്ലായെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു.
തുടര്‍ന്ന് ഡീലറെയും ടാറ്റാ കമ്പനിയെയും ബന്ധപ്പെട്ടെങ്കിലും പരാതി പരിഹരിക്കപ്പെട്ടില്ല. കണ്ടു ബോധിച്ചിട്ടാണ് ഉടമ കാർ വാങ്ങിയതെന്ന മുടന്തൻ ന്യായവും ഇവര്‍ ഉന്നയിച്ചു. ഇതിനെ തുടർന്ന് ജിത്തു ടോണി ജോസഫ് കോട്ടയം ഉപഭോക്ത കോടതിയെ സമീപിക്കുകയായിരുന്നു. ബ്രോഷറിൽ വാഗ്ദാനം ചെയ്തിരുന്ന അധിക സൗകര്യങ്ങൾ ഒന്നും തന്നെ പരാതിക്കാരൻ വാങ്ങിയ കാറിൽ ഉണ്ടായിരുന്നില്ലായെന്ന് കോടതി നിരീക്ഷിച്ചു. എതിർകക്ഷികളുടെ തെറ്റായ വ്യാപാര തന്ത്രങ്ങളും സേവനത്തിൽ വന്ന അപാകതയും ചൂണ്ടിക്കാണിച്ച മനുലാൽ പ്രസിഡണ്ട് ആയ കോട്ടയം ഉപഭോക്ത കോടതി, ടാറ്റാ കാര്‍ കമ്പനിയും ഡീലറായ MK മോട്ടോഴ്സും ചേര്‍ന്ന് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നൽകുവാന്‍ ഉത്തരവിടുകയായിരുന്നു.





























