ഇസ്‌ലാമാബാദ് : സിന്ധു നദീജല കരാറിൽ പാകിസ്ഥാന് അവകാശപ്പെട്ട വെള്ളം കൈക്കലാക്കാൻ ശ്രമിക്കുന്നവരുടെ ‘കൈകൾ വെട്ടിമാറ്റുമെന്ന്’ പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്ക്. പാകിസ്ഥാന്റെ ജലത്തെ ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി ആരോപിച്ചു. ജലവിഹിതം തടസ്സപ്പെടുത്താൻ പാക്കിസ്ഥാൻ ആരെയും അനുവദിക്കില്ല. പാകിസ്ഥാനിലെ 40-50% ജനങ്ങളും ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നത്. വെള്ളം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. കരാറുണ്ടായിട്ടുപോലും വെള്ളം തടയുന്നത് എങ്ങനെയാണെന്നും മന്ത്രി ചോദിച്ചു. 2025 ലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ള കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 ൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ട സിന്ധു നദീജല കരാർ 6 നദികളിലെ ജലം പരമാവധി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.
ഇതനുസരിച്ച് കിഴക്കു ഭാഗത്തെ രവി, ബിയാസ്, സത്‍ലജ് നദികളിലെ ജലം പരമാവധി ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്. അതുപോലെ പടിഞ്ഞാറുഭാഗത്തെ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജലം പാകിസ്ഥാനും ഉപയോഗിക്കാം. പടിഞ്ഞാറുഭാഗത്തെ 3 നദികളിൽ ഇന്ത്യയ്ക്ക് അണക്കെട്ടുകൾ നിർമിക്കാൻ അവകാശമില്ല. 65 വർഷം പഴക്കമുള്ള ഈ കരാർ കാലഹരണപ്പെട്ടുവെന്നും പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് പുനഃപരിശോധന വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. കരാർ പാകിസ്ഥാന് അനുകൂലമായതിനാൽ അവർ ഇതിനു തയാറല്ല. 80 ശതമാനം വെള്ളവും പാകിസ്ഥാനാണ് ഉപയോഗിക്കുന്നത്.






























