പാലക്കാട് : കേരളത്തിലെ പന്നി കർഷകരുടെ പന്നികളെ പന്നിപ്പനിയുടെ പേരിൽ കൊന്നൊടുക്കാൻ ഉത്സാഹം കാണിക്കുന്ന കേരള സർക്കാർ ഉദ്യോഗസ്ഥർ ഇതിലും വലിയ മാരക രോഗങ്ങൾ ഉള്ള പന്നികളെ തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും ചെക്ക് പോസ്റ്റുകൾ വഴി കടത്തിവിടാൻ കൈക്കൂലി വാങ്ങി ഒത്താശ ചെയ്യുന്നു. കേരളത്തിൽ നിലനിൽക്കുന്ന പന്നി കർഷകരെ ഉന്മൂലനം ചെയ്യുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് കേരള സർക്കാരിനും ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കും ഉള്ളത് എന്ന് വ്യക്തമാക്കുന്നതാണ് പാലക്കാട് ചെക്പോസ്റ്റിൽ രോഗം ബാധിച്ച പന്നികളുമായി വന്ന വണ്ടി. ഇന്നലെ കിഫയുടെ പിന്തുണയോടെ ലൈവ് സ്റ്റോക്ക് ഫാർമസ് അസോസിയേഷൻ തടഞ്ഞിട്ടും അതിൽ നടപടിയെടുക്കാതെ ആ വണ്ടിയും പന്നികളെയും തിരിച്ചുവിടാനാണ് ഉദ്യോഗസ്ഥതലത്തിൽ ചർച്ചകൾ നടക്കുന്നത്.
ഈ വിഷയത്തിൽ കിഫ സർക്കാർ തലത്തിൽ ഉള്ള വിവിധ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും ഉടൻതന്നെ കൃത്യമായി വിവരം ധരിപ്പിക്കുകയും കർശന നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്. ഈ കാര്യത്തിൽ ഇനി എന്തെങ്കിലും വീഴ്ച്ച ഉണ്ടായാൽ അത് സർക്കാരിൻ്റെയും സർക്കാർ സംവിധാനങ്ങളുടെയും പരാജയമാണ് എന്ന് കേരളത്തിലെ കർഷക സമൂഹത്തിന് ഉറപ്പിക്കാം. ബന്ധപ്പെട്ട അടിയന്തിര നടപടികൾ എടുക്കാൻ പാലക്കാട് എസ് പി, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ ശിവശങ്കർ ഐഎഎസ്, വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ, പാലക്കാട് ജില്ലാ കളക്ടർ, മൃഗസംരക്ഷണ മന്ത്രി ചിഞ്ചുറാണി, ആരോഗ്യ മന്ത്രി വീണ ജോർജ്, ചിഞ്ചുറാണിയുടെ പ്രൈവറ്റ് സെക്രട്ടറിമാരായ സുനിൽ കുമാർ, ബിമൽ, അനിൽ ഗോപിനാഥ് തുടങ്ങിയവരുമായി കിഫ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു.
2009 ലെ മൃഗങ്ങളിൽ പടരുന്ന രോഗങ്ങൾ നിയന്ത്രിക്കുന്ന നിയമപ്രകാരം സംസ്ഥാനത്ത് നിലനിൽക്കുന്ന സർക്കാർ ഉത്തരവ് 7/2022/AST, SRO 699/2022 പ്രകാരം 16.01.2023 വരെ നിയമപ്രാബാല്യം നിലനിൽക്കേ ആണ് സംവിധാനങ്ങളുടെ ഒത്താശയോടെ അനധികൃത പന്നികടത്തൽ നടക്കുന്നു എന്നുള്ളതാണ് കിഫ ഈ വിഷയത്തിൽ ഇടപെടാൻ കരണം. നിയമപ്രകാരം രോഗം ബാധിച്ച പന്നികളെ നിർബന്ധമായും ചെക്ക്പോസ്റ്റിൽ വെച്ച് തന്നെ കൊന്നൊടുക്കുകയും പന്നികളെ അനധികൃതമായി കടത്തിക്കൊണ്ടു വന്നവരുടെ ചെലവിൽ തന്നെ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെക്ക് പോസ്റ്റ് വഴി ഇത്തരത്തിൽ കൈക്കൂലി വാങ്ങി കേരളത്തിലേക്ക് രോഗം പരത്താനായി പന്നികളെ കടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുകയും ചെയ്യണമെന്ന് കിഫ ആവശ്യപ്പെടുന്നു.





























