പത്തനംതിട്ട: പത്തനംതിട്ടയിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഘടനയില്‍ അസ്വസ്ഥത ഉരുണ്ടു കൂടുന്നത്. പ്രവര്‍ത്തന പാരമ്പര്യം ഉള്ളവരെ ഒഴിവാക്കി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹിത്വം വീതം വെച്ചെടുത്തതായിട്ടാണ് വിമര്‍ശനം. ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാതെ പ്രവര്‍ത്തിച്ചവരെ പൂര്‍ണ്ണമായും ഒഴിവാക്കി. പത്തു വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്ത രണ്ടു പേര്‍ സംസ്ഥാന ഭാരവാഹികളായി വന്നതും വിമര്‍ശനമായിട്ടുണ്ട്. ആര്‍.എസ്.എസ് സംഘടനാപ്രവര്‍ത്തനത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് കടന്നു വന്നവരെയാണ് ഗ്രൂപ്പല്ലാത്ത കാരണത്താല്‍ ഒഴിവാക്കിയത്. ഭാരവാഹികളുടെ തീരുമാനം പുറത്തു വന്നതിന് പിന്നാലെ സമൂഹ്യമാധ്യമങ്ങള്‍ വഴി വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങി.
ആര്‍.എസ്.എസ് പ്രവര്‍ത്തകരായി വന്നവര്‍ അച്ചടക്കം പാലിക്കുന്നതാണ് പരസ്യ വിഴുപ്പലക്കിലേക്ക് പ്രശ്നം എത്താത്തതെന്നും സൂചനയുണ്ട്. പുറത്തായവര്‍ക്ക് പ്രവര്‍ത്തകരുടെ പിന്തുണയും സംഘടനാ പാരമ്പര്യവും ഉണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് ജില്ലയില്‍ സുരേന്ദ്രന്‍ പക്ഷം ആയിരുന്നു കൈയ്യടിക്കിയിരുന്നത്. രാജീവ് ചന്ദ്രശേഖര്‍ വന്നതോടെ ഗ്രൂപ്പുകളിക്ക് മാറ്റം വരുമെന്ന് കരുതിയെങ്കിലും കൃഷ്ണദാസ് പക്ഷക്കാരാണ് ഇപ്പോള്‍ കൂടുതലും. ഇതോടെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും പിന്നിലേക്ക് വലിഞ്ഞ അവസ്ഥയിലാണ്. നേതൃത്വം ഗ്രൂപ്പുകളികള്‍ ഒഴിവാക്കാതെ സംഘടനാപപ്രവര്‍ത്തനത്തിന് ഇല്ലെന്നാണ് ഇക്കൂട്ടരുടെ പക്ഷം. നേതൃത്വത്തിന്‍റെ തെറ്റായ നിലപാട് മൂലം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വന്‍ തിരിച്ചടി നേരിടുമെന്നും വിലയിരുത്തല്‍ ഉണ്ട്.






























