കോഴിക്കോട്: താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ ഉല്ലാസ ബോട്ടുകളിൽ പരിശോധന കർശനമാക്കും. ജില്ലാ കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ ഉല്ലാസ ബോട്ടുകൾ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ സ്ഥലങ്ങളുടെയും ഒപ്പറേറ്റർമാരുടെയും ലിസ്റ്റ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജില്ലാ കലക്ടർക്ക് സമർപ്പിക്കും. കൂടാതെ ജലസേചനം, വനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന ബോട്ട് സവാരികളുടെ വിശദാംശങ്ങളും സമർപ്പിക്കേണ്ടതാണ്. കെഐവി ലൈസൻസുകൾ ഇല്ലാത്ത ബോട്ടുകളുടെ പ്രവർത്തനാനുമതി നിഷേധിക്കുകയും ജീവൻ രക്ഷാ സാമഗ്രികളായ ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ് എന്നിവ ആവശ്യത്തിന് ഇല്ലാത്ത ബോട്ടിന്റെ പ്രവർത്തനം നിരോധിക്കുകയും ചെയ്യും.
ബോട്ടിന്റെ പേര്, രജിസ്ട്രേഷൻ നമ്പർ, പാസഞ്ചർ കപ്പാസിറ്റി, ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് കാലാവധി എന്നിവ ബോട്ടിലും ജെട്ടിയിലും പ്രദർശിപ്പിക്കണം. പരിശോധനയിൽ നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിനും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്കും നിർദേശം നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു. ബോട്ടുകളുടെ ലൈസൻസ് പുതുക്കുന്നതിന് ഓൺലൈൻ പോർട്ടൽ വഴി സംവിധാനമൊരുക്കാൻ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.





























