തൃശ്ശൂര്‍ : പോളിസി ചേരുമ്പോൾ രക്തസമ്മർദ്ദവും പ്രമേഹവും മറച്ചുവെച്ചുവെന്ന് പറഞ്ഞ് ഹൃദയ ചികിത്സയുടെ ക്ലയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ തൃശൂര്‍ മാനേജർ 2,25,000 രൂപയും പലിശയും നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതി വിധി. തൃശുർ വിയ്യൂർ പുളിപ്പറമ്പിൽ വീട്ടിൽ പി.ആർ.സുധാകരൻ ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. സുധാകരന് നെഞ്ചുവേദനയെത്തുടർന്ന് ആഞ്ചിയോപ്ലാസ്റ്റി നടത്തുകയായിരുന്നു. രക്തസമ്മർദ്ദവും പ്രമേഹവും പോളിസി ചേരുന്നതിന് മുമ്പേ ഉണ്ടായിരുന്നുവെന്നും ആയതു് പോളിസി ചേരുന്നതിനുള്ള പ്രൊപ്പോസൽ ഫോമിൽ മറച്ചുവെച്ചുവെന്നും ആരോപിച്ചാണ് ക്ലയിം നിഷേധിച്ചത്.
നിലവിലുള്ള അസുഖങ്ങൾ സങ്കീർണ്ണമായതാണ് ഹൃദയ ചികിത്സയുടെ ഭാഗമായി ആഞ്ചിയോപ്ളാസ്റ്റിയിലേക്ക് നയിച്ചതെന്ന് ഇൻഷുറൻസ് കമ്പനി വാദിച്ചു. പോളിസി ചേരുമ്പോൾ അസുഖമുണ്ടായിരുന്നുവെന്ന് സാധൂകരിക്കുവാൻ ഇൻഷുറൻസ് കമ്പനിക്ക് കഴിഞ്ഞില്ല. ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാംമോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ഇൻഷുറൻസ് പ്രകാരം 2,00,000 രൂപയും ആയതിന് ക്ലയിം തീയ്യതിയായ 2013 ഫെബ്രുവരി 11 മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 15,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.






























