ന്യൂഡൽഹി: ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ പോലീസ് അതിക്രമത്തെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി എംപി. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ആരാണ് പൊലീസിന് അനുമതി നൽകിയതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഇതിന് പ്രധാനമന്ത്രിയാണോ ആഭ്യന്തമന്ത്രിയാണോ മറുപടി നൽകുക?. ഇത് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യമല്ല, മറിച്ച് രാജ്യം മുഴുവനും ചോദിക്കുന്ന ചോദ്യമാണ്. വിദ്യാര്‍ത്ഥികളെ തീവ്രവാദികളെ പോലെയാണോ കണ്ടതെന്നും പ്രിയങ്ക ചോദിച്ചു.
‘പരീക്ഷാ സംവിധാനത്തോടുള്ള യുവാക്കളുടെ വിശ്വാസം നഷ്ടമായി. 152 പേപ്പര്‍ ചോര്‍ച്ചയുണ്ടായിട്ടും ഒരാള്‍ക്കെതിരെയും നടപടി എടുത്തില്ല.വിദ്യാഭ്യാസ മേഖലക്കുള്ള ബജറ്റ് ഓരോ വര്‍ഷവും കുറച്ചുകൊണ്ടുവരുന്നു. രാജിവെച്ച് എത്തിയ മന്ത്രിയെ സൂപ്പര്‍സ്റ്റാറാക്കുകയാണ് ബിജെപി. പ്രള്‍ഹാദ് ജോഷി സ്ത്രീയെ അപമാനിച്ചിട്ടുണ്ട്’; പ്രിയങ്ക ഗാന്ധി പറഞ്ഞു.





























