കൊച്ചി: ബൗദ്ധിക സ്വത്തവകാശത്തിൽ തദ്ദേശീയരുടെ പരമ്പരാഗത അറിവുകൾക്ക് അർഹമായ പരിഗണന നൽകണമെന്ന് ശിൽപശാല. ഇത്തരം അറിവുകളുടെ പ്രയോഗത്തിൽ തദ്ദേശീയരുടെ ഉടമസ്ഥാവകാശം പൂർണമായി അംഗീകരിക്കുന്നവിധം ബൗദ്ധിക സ്വത്തവകാശ സംവിധാനം കുറ്റമറ്റതാക്കണമെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ ശിൽപശാല നിർദേശിച്ചു. ജനിതകവിഭവങ്ങളും ബൗദ്ധിക സ്വത്തവകാശവും എന്ന വിഷയത്തിലായിരുന്നു ശിൽപശാല. തദ്ദേശീയരും പ്രാദേശിക സമൂഹങ്ങളും അവരുടെ ഉപജീവനത്തിനായി ആശ്രയിക്കുന്നത് ജനിതകവിഭവങ്ങളാണ്.
ലോകജനസംഖ്യയുടെ 75 ശതമാനവും പ്രാഥമികാരോഗ്യ സംരക്ഷണത്തിനായി സസ്യാധിഷ്ഠിത പരമ്പരാഗത ചികിത്സകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇതിൽ നിന്നുണ്ടാകുന്ന നേട്ടം ചെറുകിട തോട്ടക്കാർ, മത്സ്യത്തൊഴിലാളികൾ, വനവാസികൾ എന്നിവരുൾപ്പെടുന്ന തദ്ദേശീയജനതക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ശിൽപശാല വിലയിരുത്തി. കൊച്ചി സർവകലാശാല ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ ഐപിആർ സ്റ്റഡീസിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.കവിത ചാലക്കൽ പ്രബന്ധം അവതരിപ്പിച്ചു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ കാജൽ ചക്രബർത്തി, ഡോ സൈമ റെഹ്മാൻ എന്നിവർ പ്രസംഗിച്ചു. സിഎംഎഫ്ആർഐയിലെ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജി മാനേജ്മെന്റ് യൂണിറ്റാണ് ശിൽപശാല സംഘടിപ്പിച്ചത്.