മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ സി.പി.എമ്മിന് പരാതി എഴുതി നൽകി പി.വി. അൻവർ എം.എൽ.എ. ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവെച്ചു, എ.ഡി.ജി.പി അജിത് കുമാറിനായി പലതും വഴിവിട്ടു ചെയ്യുന്നു തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ശശിക്കെതിരെ അൻവർ ഉന്നയിച്ചിരുന്നത്. അൻവർ പരാതി എഴുതി നൽകിയാൽ പരിശോധിക്കുമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നത്.
ദൂതൻ മുഖേനയാണ് പരാതി പാർട്ടിക്ക് കൈമാറിയത്. എം.വി. ഗോവിന്ദൻ നിലവിൽ ആസ്‌ട്രേലിയയിലാണ്. മടങ്ങി എത്തിയശേഷമാകും തുടർനടപടികളുണ്ടാവുക. എ.ഡി.ജി.പിക്കെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനൊപ്പമായിരുന്നു ശശിക്കെതിരെയുള്ള ആരോപണങ്ങളും. എ.ഡി.ജി.പിക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നത് ശശി ആണെന്നായിരുന്നു വിമര്‍ശനം. മലപ്പുറം എസ്.പി സുജിത്ദാസിനും എ.ഡി.ജി.പിക്കും എതിരെയാണ് ആദ്യം പരാതി എഴുതിനൽകിയിരുന്നത്.





























